ടെഹ്‌റാൻ: തങ്ങളുടെ രാജ്യത്തിനെതിരെ വീണ്ടും ആക്രമണം തുടരാനാണ് അമേരിക്കയുടെയും ഇസ്റാഈലിന്റെയും ഭാവമെങ്കിൽ, ആണവായുധ നിർമ്മാണത്തിന് ആവശ്യമായ രീതിയിൽ യുറേനിയം സമ്പുഷ്ടീകരണം വർദ്ധിപ്പിക്കുമെന്ന് ഇറാൻ.
ആണവ ബോംബ് നിർമ്മിക്കാൻ ആവശ്യമായ 90 ശതമാനം പരിശുദ്ധിയിലേക്ക് യുറേനിയം സമ്പുഷ്ടീകരണം ഉയർത്തുമെന്നാണ് ടെഹ്‌റാന്റെ ഭീഷണി. ഇക്കാര്യം പാർലമെന്റിൽ ഗൗരവമായി ചർച്ച ചെയ്യുമെന്ന് ഇറാനിയൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ സമിതി വക്താവ് ഇബ്രാഹിം റെസായി വ്യക്തമാക്കി.
നിലവിൽ ഇറാൻ കൈവശം വെച്ചിരിക്കുന്ന 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം, ആയുധങ്ങൾക്കാവശ്യമായ 90 ശതമാനത്തിലേക്ക് എത്തിക്കാൻ ചെറിയൊരു സാങ്കേതിക ചുവടുവെപ്പ് മാത്രമേ ആവശ്യമുള്ളൂ. കഴിഞ്ഞ ജൂണിലെ യുദ്ധത്തിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചതായി യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നുവെങ്കിലും, ഇറാന്റെ കൈവശമുള്ള 400 കിലോഗ്രാമോളം വരുന്ന യുറേനിയം ശേഖരം ഇപ്പോഴും അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
ഫെബ്രുവരിയിൽ ആരംഭിച്ച സംഘർഷം അവസാനിപ്പിക്കാനായി അമേരിക്കയും ഇറാനും തമ്മിൽ നടത്തുന്ന ചർച്ചകളിൽ പ്രധാന തടസ്സമായി നിൽക്കുന്നത് ഈ ആണവ പ്രശ്നമാണ്.ഉയർന്ന തോതിൽ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഇറാൻ വിദേശത്തേക്ക് മാറ്റണമെന്നും ആഭ്യന്തരമായി യുറേനിയം സമ്പുഷ്ടീകരിക്കുന്നത് പൂർണ്ണമായും നിർത്തണമെന്നും വാഷിങ്ടൺ ആവശ്യപ്പെടുന്നു.ആണവ വിഷയം ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും അത് മറ്റൊരു ഘട്ടത്തിലേക്ക് മാറ്റണമെന്നുമാണ് ഇറാന്റെ പക്ഷം.
..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
