ഏഴുവയസ്സുകാരിയെ മുറിക്കുളളിൽ പൂട്ടിയിട്ട് പരിക്കേൽപ്പിച്ചു; അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ

News Desk
1 Min Read

തിരുവനന്തപുരം: ഏഴുവയസ്സുകാരിയെ മുറിക്കുളളിൽ പൂട്ടിയിടുകയും അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ അച്ഛനെയും രണ്ടാനമ്മയെയും അറസ്റ്റുചെയ്തു. ചാക്ക വയ്യാമൂലയിൽ വാടകയ്ക്ക് താമസിക്കുന്ന ബാലരാമപുരം സ്വദേശിയും ഓട്ടോഡ്രൈവറുമായ സുധീർ(46) ഇയാളൂടെ രണ്ടാമത്തെ ഭാര്യയും വെളളറട സ്വദേശിയുമായ ലിൻഡമോൾ(34) എന്നിവരെയാണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്.

രണ്ടുദിവസമായി സ്‌കൂളിൽ കുട്ടി വരാത്തത്തിനെ തുടർന്ന് അധ്യാപകർ ചാക്ക കാരാളിയിലെ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ മുറിയിൽ പൂട്ടിയിട്ടിരിക്കുന്ന നിലയിൽ കണ്ടെത്തിയത്. ഈ വിവരം ചൈൽഡ് ലൈൻ അധികൃതരെ അറിയിച്ചു. തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗങ്ങളെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയും വലിയതുറ എസ്.എച്ച്.ഒ. അശോക കുമാറിനെ വിവരം അറിയിക്കുകയുമായിരുന്നു. കുട്ടിയുടെ ദേഹത്ത് രണ്ടാനമ്മ നുളളിയതിന്റെയും അടിച്ചതിന്റെയും പാടുകളുമുണ്ടായിരുന്നു.

കുട്ടിയെ ഉപദ്രവിച്ചതിന് ജുവൈൽ ജസ്റ്റീസ് ആക്ട് പ്രകാരം രണ്ടുപേർക്കെതിരെയും വലിയതുറ പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. എസ്.ഐ.ദിനേശ്, എസ്.എസ്.ഐ. ഇസ്മായിൽ, ഷീജാ, രെജി എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article