ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിക്കും സമീപപ്രദേശങ്ങൾക്കും മുകളിൽ കടുത്ത വ്യോമപാത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവ്. സെപ്റ്റംബർ 11 മുതൽ 13 വരെ രാവിലെ 7 മണി മുതൽ രാത്രി 11 മണി വരെയുള്ള സമയങ്ങളിൽ ഷെഡ്യൂൾ ചെയ്യാത്ത വിമാന സർവീസുകൾക്കാണ് പൂർണ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗിക നോട്ടിസ് പ്രകാരം ദേശീയ തലസ്ഥാനത്തിന്റെ 300 കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വിമാനത്താവളങ്ങൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കും.
കൃത്യമായ സമയവിവരപ്പട്ടിക പ്രകാരം സർവീസ് നടത്തുന്ന സാധാരണ വിമാനങ്ങളെ വിലക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വിദേശ പ്രതിനിധികളുമായി എത്തുന്ന പ്രത്യേക വിമാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയോടെ സർവീസ് നടത്താം. ഗവർണർമാർ, മുഖ്യമന്ത്രിമാർ എന്നിവരുമായി പോകുന്ന സംസ്ഥാന സർക്കാരിന്റെ വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും ഇളവുണ്ട്. ഇന്ത്യൻ വ്യോമസേന, ബിഎസ്എഫ്, ഏവിയേഷൻ റിസർച്ച് സെന്റർ, ആർമി ഏവിയേഷൻ ഹെലികോപ്റ്ററുകൾ എന്നിവയുടെ അടിയന്തര സുരക്ഷാ-മെഡിക്കൽ സർവീസുകളെ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങൾക്കായുള്ള വിഐപി ഡ്യൂട്ടികൾക്കൊഴികെ സഫ്ദർജങ് വിമാനത്താവളം പൂർണമായും അടച്ചിടും. ഉച്ചകോടിയിൽ പങ്കെടുക്കാൻ പന്ത്രണ്ടോളം രാഷ്ട്രത്തലവന്മാരും വിദേശ പ്രതിനിധികളും എത്തുന്നതിനാൽ ശനിയാഴ്ചയോടെ മുപ്പത്തിയഞ്ചോളം ചാർട്ടർ വിമാനങ്ങൾ ഡൽഹിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റഷ്യ, ദക്ഷിണാഫ്രിക്ക, ഇറാൻ, ഈജിപ്ത്, ഫിലിപ്പീൻസ്, അബുദാബി, എത്യോപ്യ, തായ്‌ലൻഡ്, നൈജീരിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സെപ്റ്റംബർ 11നും കസാക്കിസ്ഥാൻ, വിയറ്റ്നാം, ചൈന എന്നീ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർ സെപ്റ്റംബർ 12നും എത്തും. ഡൽഹി വിമാനത്താവളത്തിനു പുറമെ വിമാനങ്ങൾ പാർക്ക് ചെയ്യാനായി നോയിഡ രാജ്യാന്തര വിമാനത്താവളം, ഹിൻഡൻ, ജയ്‌പുർ വിമാനത്താവളങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്. ലക്നൗ വിമാനത്താവളവും അടിയന്തര സാഹചര്യങ്ങൾക്കായി സജ്ജമാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
