പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം ജനങ്ങളാണ് ദുരിതത്തിലായത്. ഗംഗ ഉള്‍പ്പെടെ നിരവധി നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണെന്ന് അധികൃതര്‍ വ്യാഴാഴ്ച അറിയിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നിര്‍ത്താതെ പെയ്യുന്ന മഴയും നേപ്പാളിലെ വൃഷ്ടിപ്രദേശങ്ങളിലെ കനത്ത മഴയും നദികളും അരുവികളും കരകവിഞ്ഞൊഴുകാന്‍ കാരണമായി എന്നാണ് അധികൃതര്‍ അറിയിച്ചത്.
ഭഗല്‍പൂര്‍ ജില്ലയില്‍ വ്യാഴാഴ്ച വെള്ളപ്പൊക്കത്തില്‍ ഒരേ കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മുങ്ങിമരിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ലയിലെ ബൈപ്പാസ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന കൊയ്ലി ഖുത്തഹ ഗ്രാമത്തിലാണ് സംഭവമുണ്ടായത്.
ദുരന്തനിവാരണ വകുപ്പിന്റെ കണക്കനുസരിച്ച്, പട്ന, ഭോജ്പൂര്‍, സരണ്‍, വൈശാലി, ഭഗല്‍പൂര്‍, ബെഗുസാരായി, ബക്സര്‍, സമസ്തിപൂര്‍, മുംഗര്‍, കതിഹാര്‍, ലഖിസാരായി, ഖഗാരിയ, പൂര്‍ണിയ, അര്‍വാള്‍ തുങ്ങിയ 14ജില്ലകളിലെ 85 ബ്ലോക്കുകളിലായി 44 ലക്ഷത്തോളം ആളുകള്‍ വെള്ളപ്പൊക്കത്തില്‍ വലഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ പട്ന, ഭോജ്പൂര്‍, സരണ്‍, വൈശാലി, ഭഗല്‍പൂര്‍, ബെഗുസരായ്, ബക്സര്‍ എന്നിവിടങ്ങളെയാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത്. സെപ്റ്റംബറില്‍ മാത്രം ബിഹാറില്‍ 90 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് സാധാരണയേക്കാള്‍ 20 ശതമാനം കൂടുതലാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
