ഷാർജ: സോഷ്യൽ മീഡിയ വഴി വിൽപനയ്ക്ക് പരസ്യം നൽകിയ ഒരു ലക്ഷം ഡോളറിലധികം വിലമതിപ്പുള്ള അപൂർവ്വ അംബർ തസ്ബീഹ് മാല ശേഖരം തട്ടിയെടുത്ത കേസിൽ രണ്ട് പേരെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ചൈനീസ് പൗരനായ ഉടയാണ് പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത് വെറും 24 മണിക്കൂറിനുള്ളിലാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്‍റ് പ്രതികളെ പിടികൂടിയത്.
മോഷ്ടിച്ച മുഴുവൻ തസ്ബീഹ് മാലകളും പൊലീസ് സുരക്ഷിതമായി വീണ്ടെടുത്തു. അപൂർവ്വ അംബർ മാലകളുടെ വിൽപന പരസ്യം കണ്ട് ബന്ധപ്പെട്ട പ്രതികൾ മുഴുവൻ ശേഖരവും വാങ്ങാൻ താല്പര്യമുണ്ടെന്ന് ഉടമയെ അറിയിക്കുകയായിരുന്നു. മാലകൾ നേരിട്ട് കണ്ട് പരിശോധിക്കാനെന്ന വ്യാജേന ചൈനീസ് പൗരനെ ഷാർജയിലെ ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും, തന്ത്രപൂർവ്വം വസ്തുക്കൾ കൈക്കലാക്കിയ ശേഷം പ്രതികൾ കടന്നുകളയുകയുമായിരുന്നു.
പരാതി ലഭിച്ചയുടൻ ഷാർജ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ഡോ. ഖലീഫ അൽ ഹായുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അത്യാധുനിക സുരക്ഷാ സാങ്കേതികവിദ്യകളും ഡാറ്റാ വിശകലനവും ഉപയോഗിച്ച് പ്രതികളുടെ നീക്കങ്ങൾ പൊലീസ് വേഗത്തിൽ നിരീക്ഷിച്ചു. പ്രതികൾ മറ്റ് എമിറേറ്റിലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അവിടുത്തെ സുരക്ഷാ വിഭാഗവുമായി സഹകരിച്ച് ഷാർജ പൊലീസ് മിന്നൽ റെയ്ഡ് നടത്തിയാണ് പ്രതികളെ പിടികൂടിയത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
