മലപ്പുറം: സ്ത്രീകളെ പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന കാന്തപുരത്തിന്റെ പരാമര്‍ശം തള്ളിയ മുഖ്യമന്ത്രി വിഡി സതീശന്റെ പ്രതികരണത്തില്‍ മുസ്ലിം ലീഗിന് അതൃപ്തി എന്ന് വിവരം. സമുദായ നേതാവിനെ പരസ്യമായി മുഖ്യമന്ത്രി കടുത്ത ഭാഷയില്‍ വിമര്‍ശിക്കരുതായിരുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട് എന്നാണ് റിപ്പോര്‍ട്ട്.
വിശ്വാസികളോട് പറഞ്ഞ കാര്യത്തിന് മുഖ്യമന്ത്രി മറുപടി കൊടുക്കേണ്ടിയിരുന്നില്ല എന്നും ഇവര്‍ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ തുറന്ന വിമര്‍ശനം സമുദായ വിരുദ്ധമെന്ന രീതിയില്‍ മറ്റു ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചേക്കാമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ കാന്തപുരത്തെ പരോക്ഷമായി പിന്തുണച്ച് ജിഫ്രി തങ്ങള്‍ രംഗത്ത് എത്തിയിരുന്നു.
കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ ആണ് കാന്തപുരത്തിന്റെ നിലപാടിനോട് തന്നിക്കോ സര്‍ക്കാരിനോ യോജിപ്പില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. മസ്ലിം ചരിത്രത്തില്‍ സ്ത്രീകള്‍ വഹിച്ച പങ്ക് അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കാന്തപുരത്തിന്റെ പ്രസ്താവന പത്തൊമ്പതാം നൂറ്റാണ്ടിന്റേതാണെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ എപി വിഭാഗത്തിന്റെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാഅത് രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നായിരുന്നു അവരുടെ ആവശ്യം. മുഖ്യമന്ത്രിയുടെ കടുത്ത ഭാഷയിലെ പ്രതികരണം വിഷയം വീണ്ടും ചര്‍ച്ചയാകാന്‍ കാരണമായി എന്നാണ് ലീഗിന്റെ നിലപാട്.
കാന്തപുരത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ, അദ്ദേഹം ഒരു മത പണ്ഡിതനാണെന്നും സ്ത്രീ സുരക്ഷയെ ലക്ഷ്യം വെച്ചാകാം അത്തരം ഒരു പരാമശം നടത്തിയത് എന്നായിരുന്നു സാദിഖ് അലി ശിഹാബ് തങ്ങളുടെ പ്രതികരണം. മറ്റ് ലീഗ് നേതാക്കളും സമാന നിലപാട് എടുത്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ പരസ്യ പ്രസ്താവന സംഘപരിവാര്‍ ഹാന്റിലുകള്‍ അടക്കം തെറ്റായി പ്രചരിപ്പിക്കാന്‍ സാധ്യത ഉണ്ടെന്നും അത് തെരഞ്ഞെടുപ്പുകളില്‍ അടക്കം തിരിച്ചടി ആകാന്‍ സാധ്യത ഉണ്ടെന്നുമാണ് ലീഗിന്റെ പക്ഷം. എപി വിഭാഗവുമായി ലീഗ് അടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന എന്നതും പാര്‍ട്ടിക്കുള്ളില്‍ നീരസം കൂട്ടിയിട്ടുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
