കാഠ്മണ്ഡു: നേപ്പാളിൽ ആഗസ്റ്റ് 26നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1200 കടന്നു. 4,000ലേറെ പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ട്.
കാഠ്മണ്ഡുവിലെ പ്രധാന ആശുപത്രിയായ ത്രിഭുവൻ ആശുപത്രിയിൽ മാത്രം 165 മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവയുടെ വിരലടയാളമോ മറ്റ് രേഖകളോ കണ്ടെത്താൻ പ്രയാസമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.
കാഠ്മണ്ഡുവിന്റെ വടക്ക്, വടക്ക് പടിഞ്ഞാറ് ഭാഗങ്ങൾ തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്കരിക്കുന്നുണ്ട്. മൃതദേഹം സൂക്ഷിക്കാൻ പറ്റാത്ത സാഹചര്യം വന്നതോടെയാണ് മൃതദേഹങ്ങൾ അടക്കം ചെയ്തത്. മരിച്ചവരെ തിരിച്ചറിയുന്നതിനായി ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഓരോ മൃതദേഹവും എവിടെയാണ് അടക്കം ചെയ്തിരിക്കുന്നതെന്ന് രേഖപ്പെടുത്തുന്നതിനായി പ്രത്യേക നമ്പറുകളും വിവരങ്ങളടങ്ങിയ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
പിന്നീട് മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിച്ചാൽ ആവശ്യമായ സാഹചര്യത്തിൽ കുഴിമാടങ്ങൾ തുറന്ന് മൃതദേഹങ്ങൾ പുറത്തെടുക്കുന്നതിനാണ് ഈ ക്രമീകരണം. ചിത്വാനിലും മൃതദേഹങ്ങൾ താൽക്കാലികമായി കുഴിച്ചിടുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പിന്നീട് മൃതദേഹങ്ങൾ പുറത്തെടുക്കാൻ കഴിയുന്ന വിധം 1.5 മീറ്റർ ആഴത്തിലാണ് അടക്കം ചെയ്യുന്നത്.
മലയാളികൾ അടക്കം കാണാതായ ഇന്ത്യക്കാർക്കായും തെരച്ചിൽ തുടരുകയാണ്. ഇന്ത്യയിൽ നിന്നുള്ള ഫോറൻസിക് സംഘം നേപ്പാൾ പൊലീസ് സെൻട്രൽ ഫൊറൻസിക് സയൻസ് ലാബിലും ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിംഗ് ഹോസ്‌പിറ്റലിലുമായി ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കുന്നുണ്ട്. ത്രിശൂലി വൈദ്യുതി പദ്ധതി മേഖലയിലെ തുരങ്കത്തിലടക്കം ഇന്ത്യൻ ജോലിക്കാർ കുടുങ്ങി കിടക്കുന്നുവെന്ന സംശയത്തിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
