റായ്പുർ: പ്രായപൂർത്തിയാവാത്ത മകളെ നിരന്തരമായി ബലാത്സംഗം ചെയ്യുകയും രണ്ടുതവണ ഗർഭിണിയാക്കുകയും ചെയ്ത സംഭവത്തിൽ പിതാവടക്കം ആറുപേർ പിടിയിൽ.
മകളെ ബലാത്സംഗം ചെയ്ത് ഒരുതവണ ഗർഭിണിയാക്കിയശേഷം ഗർഭച്ഛിദ്രം നടത്തുകയും മറ്റൊരു തവണ വിവാഹിതയാണെന്നു പറഞ്ഞ് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പ്രസവിച്ച കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറിയതായും പോലീസ് പറഞ്ഞു. ഛത്തീസ്ഗഢിലെ റായ്പുരിലാണ് സംഭവം.
പെൺകുട്ടിയുടെ അമ്മ 2023-ൽ മൂന്നു മക്കളേയും പിതാവിനേയും ഉപേക്ഷിച്ച് പിരിഞ്ഞുപോയതാണ്. അന്നുമുതൽ ഇയാൾ മകളെ ലൈംഗികമായി നിരന്തരം പീഡിപ്പിച്ചെന്നാണ് ന്യൂരാജേന്ദ്ര നഗർ പോലീസ് വ്യക്തമാക്കുന്നത്. സ്റ്റേഷൻ അതിർത്തിയിലെ ബന്ധുവീട്ടിൽവെച്ചാണ് 38-കാരനായ പിതാവ് പെൺകുട്ടിയെ ആദ്യമായി ബലാത്സംഗം ചെയ്തത്. പീഡനവിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് മകളെ ഭീഷണിപ്പെടുത്തിയിരുന്നു. പീഡനം തുടർന്നതോടെ പെൺകുട്ടി രണ്ടുതവണ ഗർഭിണിയായി.
ആദ്യതവണ ഗർഭിണിയായപ്പോൾ കുട്ടി പിതൃസഹോദരിയെ വിവരമറിയിച്ചു. ഇവർ ഇത് പെൺകുട്ടിയുടെ പിതാവിനെ അറിയിച്ചതോടെ ഇരുവരും ചേർന്ന് ഗർഭച്ഛിദ്രത്തിനുള്ള നടപടികൾ തുടങ്ങി. പെൺകുട്ടിയെ നിർബന്ധിച്ച് ഗുളികകൾ കഴിപ്പിച്ച് ഗർഭച്ഛിദ്രം നടത്തുകയായിരുന്നു. തുടർന്നും പീഡനം തുടർന്നതോടെ 2025-ൽ പെൺകുട്ടി വീണ്ടും ഗർഭിണിയായി. വിവരമറിഞ്ഞ പിതാവ് പെൺകുട്ടിയെ വനിതാ സുഹൃത്തായ വർഷ മണ്ഡൽ എന്ന നഴ്സിന്റെ വീട്ടിലേക്ക് മാറ്റി. അവിടെവെച്ച് സുരക്ഷിതമായ പ്രസവം നടത്താമെന്ന് സ്ത്രീ ഉറപ്പുനൽകി.
പിന്നീട് ഇവരുടെ കൂട്ടുകാരിയായ ഗീതാ റായ് എന്ന മറ്റൊരു നഴ്സിന്റെ വീട്ടിലേക്ക് മാറ്റിയ പെൺകുട്ടിയെ രണ്ട് മാസത്തോളം അവിടെ താമസിപ്പിച്ചു. തുടർന്ന് റായ്പൂരിലെ വാസുദേവ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനായി പെൺകുട്ടിയുടെ പ്രായം മറച്ചുവെക്കുകയും വിവാഹിതയാണെന്ന് വ്യാജമായി കാണിക്കുകയും ചെയ്തു. വ്യാജ ആധാർ കാർഡും ഉണ്ടാക്കിയിരുന്നു. ഇവിടെവെച്ച് സിസേറിയനിലൂടെ പെൺകുട്ടി ഒരു ആൺകുഞ്ഞിന് ജന്മം നൽകി.
പ്രസവത്തിനുശേഷം ഡോക്ടറും പിതാവും മറ്റു പ്രതികളും ചേർന്ന് നവജാതശിശുവിനെ ഒരു ദമ്പതിമാർക്ക് വിൽക്കുകയായിരുന്നു. തുടർന്ന് 15 ദിവസത്തോളം ഗീതാ റായിയുടെ വീട്ടിൽ പാർപ്പിച്ചശേഷമാണ് പിതാവ് പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയത്. പിന്നീട് സാമൂഹികമാധ്യമംവഴി അമ്മയുമായി ബന്ധപ്പെടാൻ സാധിച്ച പെൺകുട്ടി താൻ നേരിട്ട പീഡനവിവരങ്ങൾ അറിയിച്ചു. പിന്നാലെ അമ്മ പെൺകുട്ടിയുമായി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ, പോക്സോ നിയമം, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരമാണ് പോലീസ് കേസെടുത്തത്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇവരുടെ പക്കൽ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തു.
പെൺകുട്ടിയുടെ പിതാവ്, അമ്മായി, രോഹിത് കുമാർ റായ്, ഭാര്യ ഗീത, സ്വകാര്യ ആശുപത്രിയിലെ സൂപ്പർവൈസർ സാഹിബ് മണ്ഡൽ, ഭാര്യ വർഷ മണ്ഡൽ എന്നിവരാണ് അറസ്റ്റിലായത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
