പാക്കേജ്ഡ് ഭക്ഷണങ്ങളിൽ മുന്നറിയിപ്പ് ലേബലുകൾ നല്‍കുന്നില്ല: കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രീം കോടതി

News Desk
1 Min Read

ന്യൂഡൽഹി : പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളില്‍ അടങ്ങിയിരിക്കുന്നവയെക്കുറിച്ചുള്ള ലേബലുകൾ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനും ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യക്കും(എഫ്എസ്എസ്എഐ ) സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. അമിതമായ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അടങ്ങിയ പാക്കേജ്ഡ് ഭക്ഷണങ്ങളിൽ മുൻവശത്ത് തന്നെ ലേബലുകൾ ഏർപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയതിൽ കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.

വിഷയവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജി പരി​ഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. അധികാരികൾ കോർപ്പറേറ്റുകളുടെ താൽപര്യങ്ങൾക്ക് വഴങ്ങുകയാണോയെന്ന് ചോദിച്ച കോടതി, നിങ്ങൾക്ക് കഴിയില്ലെങ്കിൽ ഞങ്ങളിത് ചെയ്യുമെന്ന് അന്ത്യശാസന നല്‍കി. ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. ‘ഇത് രാജ്യത്തെ പൗരന്മാരുടെ ആരോ​ഗ്യത്തെക്കുറിച്ചുള്ള ആശങ്കയാണ്.

പ്രത്യേകിച്ചും വളരുന്ന കുട്ടികളുടെ ആരോ​ഗ്യത്തെക്കുറിച്ച് ഉയരുന്ന ചോദ്യമാണ്. ഇതിൽ തീരുമാനമെടുക്കുമ്പോൾ അധികൃതർ കോർപ്പറേറ്റ് സമ്മർദ്ദങ്ങൾക്ക് വഴങ്ങരുത്. ലേബലിങ്ങിനെ ഭക്ഷ്യ വ്യവസായങ്ങൾ എതിർക്കുന്നുവെന്ന് കരുതി അതിൽ വീഴ്ചവരുത്തുന്നത് തെറ്റാണ്. മുന്നറിയിപ്പ് ലേബലുകൾ ഒന്നിന്റെയും വിൽപ്പന നിരോധിക്കാനല്ല, എന്താണ് കഴിക്കുന്നതെന്ന് ഉപഭോക്താവിനെ ബോധ്യപ്പെടുത്താനാണ്. സത്യമറിയാൻ ഉപഭോക്താവിന് അവകാശമുണ്ട്,’ കോടതി നിരീക്ഷിച്ചു.

മാർച്ചിൽ നടന്ന എഫ്എസ്എസ്എഐ യോ​ഗത്തിലെ തീരുമാനങ്ങൾ കോടതിയുടെ മുൻകാല നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചു. ആവശ്യമായ പഞ്ചസാര, ഉപ്പ് എന്നിവ ഏത് അളവില്‍ ഉപയോഗിക്കണമെന്ന മുന്നറിയിപ്പ് ലേബലുകൾ മാത്രം നൽകിയാൽ മതിയെന്നായിരുന്നു എഫ്എസ്എസ്എഐ സ്വീകരിച്ചിരുന്ന നിലപാട്. എന്നാൽ വ്യവസായ സ്ഥാപനങ്ങൾ പറയുന്നത് കേൾക്കാനല്ല സർക്കാർ തയ്യാറാകേണ്ടതെന്നും കോടതി വ്യക്തമാക്കി.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article