വാഷിങ്ടൺ: സമാധാനചർച്ചകളുടെ ഭാഗമായി ഇറാനിൽനിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പതിറ്റാണ്ടുകളായി ഇറാൻ്റെ പിന്തുണയോടെ നടക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ആക്രമണങ്ങളും അതിക്രമങ്ങളും ചൂണ്ടിക്കാട്ടിയാണ് ആവശ്യം.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഭാവി ചർച്ചകളിൽ ഈ വിഷയം ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ്-ഇസ്രായേൽ സൈനിക നടപടികളെ തുടർന്ന് ഇറാനിലുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഇസ്ലാമിക് റിപ്പബ്ലിക് പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു.
“സൈനിക സംഘർഷത്തിന് നഷ്ട പരിഹാരം വേണമെന്നാണ് ഇറാൻ പറയുന്നത്. സമാനമായി ഞാനും നഷ്ടപരിഹാരം ആവശ്യപ്പെടുകയാണ്. അവർ സൃഷ്ടിച്ച സംഘർഷങ്ങളിൽ കൊന്നൊടുക്കിയതും പരിക്കേൽപ്പിച്ചതുമായ എല്ലാമനുഷ്യർക്കുമായി ഇറാൻ നഷ്ടപരിഹാരം തരണം. കഴിഞ്ഞ 50 വർഷത്തിനിടെ ഇറാൻ കൊന്നൊടുക്കിയ ലക്ഷക്കണക്കിന് നിരപരാധികളായ പ്രതിഷേധക്കാരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകണം.” – തിങ്കളാഴ്ച ട്രംപ് ‘ട്രൂത്ത് സോഷ്യലി’ൽ കുറിച്ചു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 52,000 പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
