മുംബൈ: ബോളിവുഡ് ചലച്ചിത്ര നിർമാതാവും സംവിധായകനുമായ ഷക്കീൽ നൂറാനിയെ ലൈംഗിക പീഡനക്കേസിൽ മാൽവാനി പോലീസ് അറസ്റ്റ് ചെയ്തു. ഒരു നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച പുലർച്ചെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലുള്ള മേധയിലെ ഫാം ഹൗസിൽ ഒളിവിലായിരുന്നു ഇയാൾ. ‘ബഡേ ദിൽ വാലാ’ (1999), ‘ജോരു കാ ഗുലാം’ (2000) തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ഇദ്ദേഹം.
എന്താണ് കേസ്?
സിനിമയുമായി ബന്ധപ്പെട്ട പുതിയ പ്രോജക്റ്റുകളെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന ഷക്കീൽ നൂറാനി നടിയെ തന്റെ മാൽവാനിയിലുള്ള വസതിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്. നടിയെ മയക്കുമരുന്ന് അടങ്ങിയ പാനീയം നൽകി അബോധാവസ്ഥയിലാക്കുകയും അവരുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വീഡിയോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡനവിവരം പോലീസിനെയോ വീട്ടുകാരെയോ അറിയിക്കരുതെന്ന് ഈ വീഡിയോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഇയാൾ തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നുവെന്ന് നടി പരാതിയിൽ പറഞ്ഞു.
ആരോപണങ്ങൾ 2016 മുതലുള്ളവ
നടിയും സംവിധായകനും തമ്മിലുള്ള 2016-ൽ ലോഖണ്ഡവാലയിൽ നടന്ന ഒരു അവാർഡ് ചടങ്ങിൽവെച്ചാണ് പരിചയപ്പെടുന്നത്. അന്ന് തന്റെ വരാനിരിക്കുന്ന ചിത്രത്തിൽ അവസരം നൽകാം എന്ന് പറഞ്ഞാണ് ഷക്കീൽ നൂറാനി നടിയെ സമീപിച്ചത്. തിരക്കഥ വായിക്കാനായി അദ്ദേഹത്തിന്റെ മാൽവാനിയിലെ വീട്ടിലെത്തിയപ്പോൾ അവിടെവെച്ച് നടിയ്ക്ക് നൽകിയ ഒരു ഡ്രിങ്കിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധരഹിതയാക്കി പീഡിപ്പിക്കുകയായിരുന്നുവെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. പീഡനങ്ങൾക്ക് ശേഷം അദ്ദേഹം നടിക്ക് തുടർച്ചയായി ഗർഭനിരോധന ഗുളികകൾ നൽകിയിരുന്നതായും പരാതിയിലുണ്ട്.
നൂറാനി ഓഗസ്റ്റ് 12 വരെ പോലീസ് കസ്റ്റഡിയിൽ
ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്.) 64(2)(എം), 123, 351(2), 88 എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതിനും മറ്റു സ്ഥലങ്ങളിലും ഇത്തരം കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനും പോലീസ് ഇയാളെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ബോറിവിലി ഹോളിഡേ കോടതി ഷക്കീൽ നൂറാനിയെ ഓഗസ്റ്റ് 12 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
ഷക്കീലിന്റെ അഭിഭാഷകൻ പറയുന്നത്
ആരോപണങ്ങൾ പൂർണമായും തെറ്റാണെന്നും ഷക്കീൽ നൂറാനിയെ ഈ കേസിൽ മനഃപൂർവം കുടുക്കിയതാണെന്നും ഇദ്ദേഹത്തിന്റെ അഭിഭാഷകനായ വികാസ് സിങ് ഗോർ വാദിച്ചു. കോടതിയിൽ കുറ്റം തെളിയുന്നതുവരെ ആരോപണവിധേയൻ നിരപരാധിയാണെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പീഡനത്തെ തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട നടി ചികിത്സയ്ക്കുള്ള സാമ്പത്തിക സഹായം തേടിയാണ് 2026-ൽ വീണ്ടും മുംബൈയിൽ തിരിച്ചെത്തിയത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
