റിയാദ്: സൗദി അറേബ്യയിലെ റാസ് തനൂറയിൽ സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ 14 പേർ മരിച്ചു. ഇന്ന് (ഞായർ) പ്രാദേശിക സമയം പുലർച്ചെ ആറോടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മരിച്ചവരെല്ലാം സൗദി പൗരന്മാരാണെന്ന് സൗദി ഊർജ മന്ത്രാലയം സ്ഥിരീകരിച്ചു.
അപകടത്തിന്റെ കൃത്യമായ കാരണം ഇനിയും വ്യക്തമായിട്ടില്ല. ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഊർജ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ മന്ത്രാലയം അനുശോചനം അറിയിച്ചു. ഔദ്യോഗിക വാർത്താ ഏജൻസിയാണ് വിവരം പുറത്തുവിട്ടത്.
അപകടത്തിന്റെ കാരണം കണ്ടെത്താൻ ബന്ധപ്പെട്ട വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ചുളള വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് സൗദി ഊർജ മന്ത്രാലയം അറിയിച്ചു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി വ്യക്തമാക്കിയ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുന്നതായും അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
