ന്യൂഡല്‍ഹി: മുസ്‌ലിങ്ങള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് (എഐഎംപിഎല്‍ബി). രാജ്യത്തെ മുസ്‌ലിങ്ങളുടെ വഷളായിക്കൊണ്ടിരിക്കുന്ന അവസ്ഥയെ കുറിച്ച് സമഗ്ര റിപ്പോര്‍ട്ട് അവതരിപ്പിക്കുമെന്നും സാമൂഹ്യമായും രാഷ്ട്രീയമായും മുസ്‌ലിം സമുദായത്തെ പാര്‍ശ്വവല്‍ക്കരിക്കുന്നതിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് വ്യക്തമാക്കി. ജൂലൈ അവസാനത്തോടെ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം.
രാജ്യത്തിന്റെയും മുസ്‌ലിം സമുദായത്തിന്റെയും നിലവിലെ സാഹചര്യം ബോര്‍ഡ് വിലയിരുത്തിയെന്നും തുടര്‍ന്നാണ് പ്രതിഷേധം അടക്കമുള്ള തീരുമാനങ്ങള്‍ കൈകൊണ്ടതെന്നും എഐഎംപിഎല്‍ബി വക്താവ് എസ് ക്യു ആര്‍ ഇല്യാസ് പറഞ്ഞു.
‘ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്‌ലിങ്ങള്‍ക്കെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങളും അതിക്രമങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യം, മുസ്‌ലിങ്ങളുടെ വീടുകള്‍ക്കും പ്രദേശങ്ങള്‍ക്കുമെതിരായ ആക്രമണം, മദ്രസകള്‍ക്കും പള്ളികള്‍ക്കും നേരെയുള്ള ആക്രമണം, ബുള്‍ഡോസര്‍ തീവ്രവാദം, സര്‍ക്കാര്‍ പരിപാടികളിലും സ്‌കൂളുകളിലും വന്ദേമാതരം നിര്‍ബന്ധമാക്കാനുള്ള ശ്രമങ്ങള്‍, യൂണിഫോം സര്‍ക്കാര്‍-എയ്ഡഡ് മദ്രസകളുടെ നടപ്പിലാക്കല്‍, മധ്യപ്രദേശിലെ കമാല്‍ മൗല പള്ളിയുമായി ബന്ധപ്പെട്ട കോടതി വിധി എന്നീ കാര്യങ്ങളെ മുന്‍നിര്‍ത്തിയാണ് തീരുമാനം കൈകൊണ്ടത്’, ഇല്യാസ് പറഞ്ഞു.
മുസ്‌ലിങ്ങളുടെ ജീവിതം, അഭിമാനം, അവരുടെ വസ്തുക്കള്‍, പള്ളികള്‍, മദ്രസകള്‍, ഖബറുകള്‍, വ്യക്തി നിയമം, മൗലികാവകാശം, അവരുടെ വിശ്വാസം തുടങ്ങിയവയെല്ലാം ആക്രമണത്തിന് വിധേയമാകുന്നുവെന്നും കമ്മിറ്റി പറഞ്ഞു. കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളിലും ഞങ്ങള്‍ അസന്തുഷ്ടരാണെന്നും മുസ്‌ലിങ്ങളുടെ പ്രശ്‌നങ്ങളെ ശക്തമായി അവര്‍ ഉയര്‍ത്തിക്കാട്ടുന്നില്ലെന്നും ഇല്യാസ് പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
