ന്യൂഡൽഹി: രാജസ്ഥാനിലും ഗുജറാത്തിലും ഉള്ള നിർധനരായ ദമ്പതികളിൽ നിന്ന് നവജാത ശിശുക്കളെ വാങ്ങി ഡൽഹിയിലെ നിസ്സഹായരായ കുട്ടികളില്ലാത്ത ദമ്പതികൾക്ക് ലക്ഷങ്ങൾക്ക് വിൽക്കുന്ന വൻ മനുഷ്യക്കടത്ത് സംഘത്തെ ഡൽഹി പോലീസ് പിടികൂടി. കേവലം നാലോ അഞ്ചോ ദിവസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെയാണ് ഇത്തരത്തിൽ കടത്തിയിരുന്നത്. മനുഷ്യക്കടത്തുകാർ, കുട്ടികളില്ലാത്ത ദമ്പതികൾ, ഒരു ആശുപത്രി ഉടമ എന്നിവരാണ് ഈ ക്രൂരമായ സംഭവത്തിലെ പ്രധാന കണ്ണികൾ.
പെൺകുട്ടികൾക്ക് മൂന്ന് മുതൽ നാല് ലക്ഷം രൂപ വരെയും ആൺകുട്ടികൾക്ക് ആറ് മുതൽ എട്ട് ലക്ഷം രൂപ വരെയുമായിരുന്നു സംഘം വിലയിട്ടിരുന്നത്. മധ്യ ഡൽഹിയിലെ പഹർഗഞ്ചിൽ ഒരു സ്ത്രീ കൃത്യമായ ഇടവേളകളിൽ വ്യത്യസ്ത കുഞ്ഞുങ്ങളുമായി വരുന്നത് ശ്രദ്ധയിൽപ്പെട്ട ഒരു പ്രദേശവാസി നൽകിയ രഹസ്യവിവരമാണ് ഈ റാക്കറ്റിലേക്ക് പോലീസിനെ നയിച്ചത്.
ഈ പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചും ഹ്യൂമൻ ഇന്റലിജൻസ് സജീവമാക്കിയും നടത്തിയ അന്വേഷണത്തിനൊടുവിൽ ജ്യോതി എന്ന കമലേഷ് എന്ന സ്ത്രീയെ പോലീസ് തിരിച്ചറിഞ്ഞു. തുടർന്ന് കുഞ്ഞിനെ വാങ്ങാനെന്ന വ്യാജേന ഒരു വനിതാ പോലീസ് ഓഫീസർ ഇവരുമായി ബന്ധപ്പെട്ടു. തുടർന്ന് ഇരുപതിനായിരം രൂപ ടോക്കൺ തുകയായി നിശ്ചയിച്ച് ജൂൺ 5 ന് കുഞ്ഞിനെ കൈമാറാൻ എത്തിയ കമലേഷിനെ പോലീസ് സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് കുഞ്ഞുങ്ങളെ മോഷ്ടിക്കുകയോ വാങ്ങുകയോ ചെയ്ത് മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലെ ദമ്പതികൾക്ക് വിൽക്കുന്ന അന്തർസംസ്ഥാന റാക്കറ്റിന്റെ വിവരങ്ങൾ പുറത്തുവന്നത്. കമലേഷിന്റെ ചോദ്യം ചെയ്യലിലൂടെ ഇവരുടെ കൂട്ടാളികളായ ശാലു, ലളിത് എന്നിവരിലേക്കും പിന്നീട് കുഞ്ഞുങ്ങളെ സംഭരിക്കുന്നതിലും വിൽപ്പന നടത്തുന്നതിലും പങ്കാളികളായ പ്രതിഭ, വിപിൻ എന്നിവരിലേക്കും പോലീസ് എത്തി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
