യൂത്ത് ലീ​ഗ് ഇടുക്കി കമ്മിറ്റിയെ പിരിച്ചുവിട്ടു; പ്രകോപനപരമായ മുദ്രാവാക്യം അം​ഗീകരിക്കില്ലെന്ന് വിശദീകരണം

malayalampress
1 Min Read

കോഴിക്കോട്: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി അം​ഗീകരിച്ചതിന് പിന്നാലെ തൊടുപുഴയിൽ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയതിനെ തുടർന്ന് ഇടുക്കി ജില്ല മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയെ സസ്‌പെൻഡ് ചെയ്തു. യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. പാർട്ടിയുടെ അച്ചടക്കത്തിനും അന്തസ്സിനും നിരക്കാത്ത രീതിയിലും, പ്രകോപനപരമായും മുദ്രാവാക്യം മുഴക്കിയതിനും പ്രകടനം നടത്തിയതിനും ഇടുക്കി ജില്ല മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയെ സസ്‌പെൻഡ് ചെയ്തെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിച്ച് തൊടുപുഴയിൽ മുസ്ലിം ലീഗിന്റെ പേരിൽ നടന്ന പ്രകടനത്തിലെ മുദ്രാവാക്യങ്ങൾ പാർട്ടിയുടെ അന്തസ്സിനും പാരമ്പര്യത്തിനും നിരക്കുന്നതല്ലെന്നും ഇത്തരം തെറ്റായ പ്രവണതകളെ പാർട്ടി തള്ളിക്കളയുന്നതായും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം അറിയിച്ചു. ആഹ്ലാദ പ്രകടനങ്ങൾ അതിര് കടക്കരുത് എന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നേരത്തെ തന്നെ പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകിയതാണ്. അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നത് ആരായാലും പാർട്ടി അംഗീകരിക്കില്ല. പ്രകടനം നടത്തിയവർ ആരൊക്കെയാണെന്ന് പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും പി.എം.എ സലാം അറിയിച്ചു.

വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായർക്കുമെതിരെയാണ് യൂത്ത് ലീഗ് പ്രവർത്തകരുടെ മുദ്രാവാക്യം. തൊടുപുഴയിലെ ആഹ്ലാദപ്രകടന ജാഥയിലാണ് യൂത്ത് ലീഗ് പ്രവർത്തകർ വെള്ളാപ്പള്ളി നടേശനും ജി സുകുമാരൻ നായർക്കും എതിരെ മുദ്രാവാക്യം മുഴക്കിയത്. ഇന്ന് ഉച്ചയ്ക്കാണ് തൊടുപുഴയിൽ ഇടുക്കി യൂത്ത് ലീഗ് കമ്മിറ്റി പ്രകടനത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. ഇതോടെ വിഷയത്തിൽ നേതൃത്വം ഇടപെടുകയായിരുന്നു. മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലീഗ് പ്രകടനവുമായി തെരുവിലിറങ്ങിയത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!