ന്യൂഡൽഹി: 27 പേരെ വിദേശികളായി പ്രഖ്യാപിച്ച അസം ഫോറിനേഴ്‌സ് ട്രൈബ്യൂണലിന്റെ ഉത്തരവുകൾ ശരിവെച്ച ഗുവാഹത്തി ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി. പൗരത്വ നിർണയത്തിൽ നീതിപൂർവമായ നടപടിക്രമങ്ങൾ വേണമെന്ന് വ്യക്തമാക്കിയാണ് അസമിലെ ഫോറിനേഴ്‌സ് ട്രൈബ്യൂണൽ ഉത്തരവുകൾ സുപ്രീം കോടതി റദ്ദ് ചെയ്തത്.
ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. കേസുകൾ പുതിയ വാദത്തിനായി ബന്ധപ്പെട്ട ഫോറിനേഴ്‌സ് ട്രൈബ്യൂണലുകളിലേക്ക് കോടതി തിരിച്ചയച്ചു. പൗരത്വം എന്നത് ഭരണഘടനാപരമായി വലിയ പ്രാധാന്യമുള്ള കാര്യമാണെന്നും അത് നീതിയുക്തമായ രീതിയിൽ മാത്രമേ തീരുമാനിക്കാവൂ എന്നും കോടതി ഊന്നിപ്പറഞ്ഞു.
അനധികൃതമായി ഇന്ത്യൻ പൗരത്വം നേടാൻ ശ്രമിക്കുന്നവരെ തടയാൻ സർക്കാരിന് അധികാരമുണ്ടെന്ന് കോടതി അംഗീകരിച്ചു. എന്നാൽ, ഈ ലക്ഷ്യം നേടുന്നതിനായി നടപടിക്രമങ്ങളിലെ നീതി ബലികഴിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ട്രൈബ്യൂണൽ വീണ്ടും കേസ് കേൾക്കുന്നതുവരെ വിദേശികൾ എന്ന് മുദ്രകുത്തപ്പെട്ട 27 പേർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കരുതെന്ന് കോടതി നിർദേശിച്ചു.
പഴയ വോട്ടേഴ്സ് ലിസ്റ്റുകളിലെ പേരുകളിലെ അക്ഷരത്തെറ്റുകൾ, ചെറിയ പൊരുത്തക്കേടുകൾ തുടങ്ങിയ കാരണങ്ങളാൽ തങ്ങളെ വിദേശികളായി പ്രഖ്യാപിച്ചതായി 27 പേരിൽ ചിലർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സബിത്രി ദേ, അജ്ബഹാർ അലി, എം.ഡി. അക്ബർ അലി, അബേദ ഖാതൂൻ, അനവാര ഖാതൂൻ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. സുപ്രീംകോടതി ഇവർക്ക് താത്കാലിക ആശ്വാസം നൽകിയെങ്കിലും ഹർജിക്കാരുടെ പൗരത്വം ഉറപ്പാക്കുന്നതിനുള്ള തെളിവുകൾ തങ്ങൾ പരിശോധിച്ചിട്ടില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
