ഹോഷിയാർപൂർ: പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിൽ അഞ്ചു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഉത്തർപ്രദേശ് സ്വദേശിയായ നങ്കെ യാദവിന് പ്രത്യേക പോക്സോ കോടതി വധശിക്ഷ വിധിച്ചു.
കുറ്റകൃത്യത്തിന്റെ ക്രൂരത കണക്കിലെടുത്ത് കേസ് ‘അപൂർവ്വങ്ങളിൽ അപൂർവ്വമായ’ ഗണത്തിലാണ് ഉൾപ്പെടുന്നതെന്ന് ജഡ്ജി മൻപ്രീത് കൗർ വ്യക്തമാക്കി. വധശിക്ഷ നടപ്പിലാക്കുന്നതിന് പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയുടെ സ്ഥിരീകരണം ആവശ്യമാണ്.
2023 സെപ്തംബർ 9-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ന്യൂ ദീപ് നഗറിൽ വീടിന് പുറത്തു കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസ്സുകാരനെ കാണാതാവുകയും, തുടർന്ന് അടുത്ത ദിവസം പുർഹിറാനിലെ ശ്മശാനത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഈ സംഭവം പ്രദേശത്ത് വലിയ ജനരോഷത്തിനും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു.
പ്രോസിക്യൂഷൻ ഹാജരാക്കിയ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഭാരതീയ ന്യായ സംഹിതയിലെ 103-ാം വകുപ്പും പോക്സോ നിയമത്തിലെ 6-ാം വകുപ്പും പ്രകാരം പ്രതിയായ നങ്കെ യാദവിനെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
പോക്സോ നിയമപ്രകാരം ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് കോടതി നിർണ്ണായക വിധി പ്രസ്താവിച്ചത്.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
