കോഴിക്കോട്: പ്രായപൂർത്തിയാകാത്ത കുട്ടിയെക്കുറിച്ച് സമൂഹമാധ്യമത്തിലെ വിഡിയോയിലൂടെ ലൈംഗികാരോപണം നടത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടി തൊട്ടിൽപ്പാലം സ്വദേശി വടക്കേതിൽ രമ്യ ഷിംജിത്താണ്(36) അറസ്റ്റിലായത്. കുട്ടിയുടെ മാതാവിനോടുളള വിരോധം കാരണം കുട്ടിക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയതിനാണ് നിയമനടപടിയുടെ ഭാഗമായി ഇവരെ അറസ്റ്റ് ചെയ്തത്.
വടക്കർ പറവൂർ പൊലീസ് ആണ് പോക്സോ കേസും ഐടി ആക്റ്റിലെ വിവിധ വകുപ്പുകളും ചുമത്തി രമ്യ ഷിംജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രമ്യ ഷിംജിത്തിന്റെ സുഹൃത്തിന്റെ മകൾക്കെതിരെയാണ് അധിക്ഷേപം നടത്തിയത്. മുൻപ് സുഹൃത്തുക്കളായിരുന്ന ശേഷം പിണങ്ങിയതോടെ കുട്ടിക്കെതിരെ വ്യാജ ലൈംഗിക ആരോപണവുമായി രമ്യ വിഡിയോ പോസ്റ്റ് ചെയ്തെന്നാണ് കേസ്. നിരന്തരം വിഡിയോകൾ ഈ വിഷയത്തിൽ വന്നതോടെയാണ് സുഹൃത്ത് കേസ് നൽകിയത്.
ഇന്ന് പുലർച്ചെ കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്തുള്ള ബന്ധുവീട്ടിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിന് ആദ്യം വഴങ്ങിയില്ലെങ്കിലും ഒടുവിൽ കോടതിയുടെ അറസ്റ്റ് വാറന്റ് പൊലീസ് കാണിച്ചതോടെയാണ് വഴങ്ങിയത്. പൊലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ ഉണ്ടായ ബഹളവും പിന്നീട് പൊലീസ് വാഹനത്തിൽ കൊണ്ടുപോകുമ്പോൾ പൊലീസിനെ ഭീഷണിപ്പെടുത്തുന്നതും രമ്യ ഷിംജിത്ത് തന്നെ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത് ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. പൊലീസ് സംഘം വടക്കൻ പറവൂർ സ്റ്റേഷനിലേക്കാണ് ഇവരെ കൊണ്ടു പോയത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
