തൃശൂര്‍: റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫിസിലെ റെയ്ഡില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൊലീസ് എവിടെയായാലും കയറുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചോദ്യത്തിന് അവരും സാധാരണ പൗരന്‍മാര്‍ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
‘‘ഇവിടുത്തെ സാധാരണ പൗരന്റെ വീട്ടില്‍ കയറുമ്പോള്‍ അയാളുടെ മുറ്റത്ത് മാത്രമാണല്ലോ കയറുന്നത് അല്ലേ ? അയാളുടെ ഫോണ്‍ ഒന്നും വാങ്ങിച്ചുവയ്ക്കാറില്ലല്ലോ ? നിങ്ങളാരാ… മാധ്യമപ്രവര്‍ത്തകരോട് ഞാന്‍ നെഞ്ചുവിരിച്ച് ചോദിക്കുന്നു. നിങ്ങളും പൗരന്‍മാര്‍ മാത്രമാണ്. ഇവിടുത്തെ വമ്പന്‍ മുതലാളിയുടെ വീട്ടില്‍ കയറിയാലും ആദ്യം ഫോണ്‍ പിടിച്ചുവാങ്ങിച്ചു വയ്ക്കും. അവരുടെ അടുക്കള വരെ കയറും. ഫോള്‍ സീലിങ് ഉണ്ടെങ്കില്‍ കുത്തിപ്പൊളിച്ചു നോക്കും അതിനകത്ത് ഉണ്ടോയെന്ന്. ഇതൊന്നും സോണിയ ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും കാലത്ത് തുടങ്ങിയതല്ല. എന്ന് ഈ സിസ്റ്റം ഇന്ത്യയില്‍ വന്നിട്ടുണ്ടോ അന്ന് തുടങ്ങിയതാണ് ഇത്. ഇന്‍കംടാക്‌സ് റെയ്ഡുകളില്‍ ഞാന്‍ എന്റെ കുട്ടിക്കാലം മുതല്‍ കണ്ടതാണ്. അതിലൊന്നും ഒരുമാറ്റവും വന്നിട്ടില്ല. അമിത് ഷായെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന ഫോട്ടോ കണ്ടിട്ടില്ലേ. കണ്ടിട്ടില്ലെങ്കിൽ ഞാൻ കാണിച്ചുതരാം’’ – സുരേഷ് ഗോപി പറഞ്ഞു
യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ വികസന പദ്ധതികളില്‍ വലിയ പിന്തുണ ലഭിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. മൂന്ന് വമ്പന്‍ പദ്ധതികള്‍ക്ക് മുഖ്യമന്ത്രി വി.ഡി.സതീശന്‍റെ ഇടപെടലിലൂടെ പുരോഗതിയുണ്ടായി. കഴിഞ്ഞ പത്തുവര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ വികസന കാര്യത്തില്‍ തന്നെ പിന്തുണച്ചില്ല. വികസനത്തിലാണ് സഹകരണം, റെഡ് ബുക്കുകാര്‍ പറയുന്നതിലല്ല. കേന്ദ്രമന്ത്രിയ്‌ക്ക് നല്‍കേണ്ട പിന്തുണ സതീശന്‍ നല്‍കി. പുതിയ മുഖ്യമന്ത്രി വന്ന ശേഷം വികസന പദ്ധതികളുടെ കാര്യത്തില്‍ താന്‍ രക്ഷപ്പെട്ടുവെന്നും സുരേഷ് ഗോപി പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
