തിരുവനന്തപുരം: ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് വിവാദത്തില്‍ സമഗ്രമായ അന്വേഷണം ലക്ഷ്യമിട്ട് സര്‍ക്കാര്‍ പ്രത്യേക സംഘം രൂപീകരിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി.വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വിഷയം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
ഇതു സംബന്ധിച്ച് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു എസ്പിയും ഡിവൈഎസ്പിയും സംഘത്തിലുണ്ടാകും. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയില്‍നിന്നു ലഭിച്ച ശുപാര്‍ശക്കത്ത് നിയമോപദേശത്തിനായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കൈമാറിയിരുന്നു.
തുടര്‍ന്ന് ലഭിച്ച നിയമോപദേശത്തില്‍ നിരവധി നിയമപ്രശ്നങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ട പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
എത്രയും വേഗം ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. മെസ്സി വിവാദവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ വന്ന പാളിച്ചകള്‍, സാമ്പത്തിക സ്രോതസ്സുകള്‍, സ്പോണ്‍സറെ തിരഞ്ഞെടുത്തതിലെ നടപടികള്‍ തുടങ്ങി ആദ്യം മുതലുള്ള എല്ലാ കാര്യങ്ങളും അന്വേഷണപരിധിയില്‍ വരും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
