ദുബായ്: ഇടവേളയ്ക്കു ശേഷം നടന്ന അമേരിക്കൻ ആക്രമണത്തിനു തിരിച്ചടിയായി യുഎഇക്കു നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. എന്നാൽ, ഇറാൻ ഡ്രോണുകളെ രാജ്യത്തിന്റെ സമുദ്രാതിർത്തിയിൽ തന്നെ വെടിവച്ചിട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സേന അതീവ ജാഗ്രതയിലാണെന്നും വ്യോമാതിർത്തിയിൽ മുഴുവൻ സമയ നിരീക്ഷണം തുടരുകയാണെന്നും മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. അതേസമയം, ദുബായ് അൽമിൻഹാദിലെ വ്യോമതാവളം ആക്രമിച്ചെന്ന ഇറാന്റെ അവകാശം യുഎഇ തള്ളി. ആക്രമണവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാർത്തകൾ മന്ത്രാലയം നിഷേധിച്ചു. ഏതു തരം ആക്രമണങ്ങളെയും നേരിടാൻ രാജ്യം സജ്ജമാണെന്നും രാജ്യത്തു ജാഗ്രത തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.
ഇതിനിടെ, ഹോർമുസ് കടലിടുക്കിന്റെ തെക്കു ഭാഗത്ത് കടലിൽ സ്ഥാപിച്ച രണ്ടു മൈനുകൾ പൊട്ടിത്തെറിച്ച് ഇന്ധനം കൊണ്ടുപോകാൻ ഉപയോഗിക്കുന്ന സൂപ്പർ ടാങ്കറിനു തീ പിടിച്ചു. അനുമതിയില്ലാതെ കടലിടുക്കു കടക്കാൻ ശ്രമിച്ച കപ്പലാണ് ആക്രമിച്ചതെന്ന് ഇറാൻ റവലൂഷനറി ഗാർഡ് അറിയിച്ചു. കപ്പലിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അനുവാദമില്ലാത കടക്കാൻ ശ്രമിച്ചാൽ കപ്പലുകളുടെ ഗതി ഇതായിരിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ഇറാന്റെ ഖർഗ് ദ്വീപിലെ എണ്ണ ഉൽപാദനം നിർത്തിവച്ചിട്ടില്ലെന്നു ദേശീയ ഓയിൽ കമ്പനി അറിയിച്ചു. എണ്ണ ഉൽപാദന കേന്ദ്രം പൂർണമായും നശിപ്പിച്ചെന്ന് അമേരിക്ക അവകാശപ്പെട്ടതിനു പിന്നാലെയാണ് ദേശീയ ഓയിൽ കമ്പനി സിഇഒ ഹമീദ് ബൊവാർഡ് പ്രതികരിച്ചത്. ഖർഗിലെ ആക്രമണം സംബന്ധിച്ചു ട്രംപിന്റെ പ്രസ്താവന തമാശയാണെന്നും ഇവിടെ കാര്യങ്ങൾ ശാന്തവും സുഗമമവുമാണെന്നും അദ്ദേഹം പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
