പി വി അന്‍വറിന്റെ തോല്‍വി; കോണ്‍ഗ്രസ്സില്‍ ചേരിപ്പോര് രൂക്ഷമാകുന്നു

News Desk
3 Min Read

കോഴിക്കോട്: ബേപ്പൂരില്‍ പി വി അന്‍വറിന്റെ തോല്‍വിയുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ്സില്‍ ചേരിപ്പോര് രൂക്ഷമായി. അന്‍വറിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരായി ഡി സി സി പ്രസിഡന്റിന്റെ പ്രസ്താവന അനവസരത്തിലെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി പി എം നിയാസ് പ്രതികരിച്ചു. 2021ല്‍ ബേപ്പൂരില്‍ വോട്ട് ചോര്‍ത്താന്‍ മുന്നില്‍ നിന്നവര്‍ ഇന്ന് പാര്‍ട്ടിക്ക് നേതൃത്വം നല്‍കുന്നുവെന്നും പി എം നിയാസ് കുറ്റപ്പെടുത്തി.

പി വി അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം യു ഡി എഫിന്റെ തീരുമാനമാണ്. അന്നില്ലാത്ത അഭിപ്രായം ഇന്ന് പറയുന്നതില്‍ ലോജിക്കില്ലെന്നും പി എം നിയാസ് കുറ്റപ്പെടുത്തി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയും 2026ലെ തെരഞ്ഞെടുപ്പില്‍ കെ പി സി സി വാര്‍ റൂമിന്റെ ചുമതല വഹിച്ച നേതാവുമാണ് പി എം നിയാസ്.

ബേപ്പൂര്‍ കോണ്‍ഗ്രസിന് അനുകൂലമായ മണ്ഡലമല്ലെന്നും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ട് ചോര്‍ച്ച ഉണ്ടായെന്നും അന്ന് ഒരു നടപടിയും ഉണ്ടായില്ലെന്നും പി എം നിയാസ് പറഞ്ഞു. 2021ല്‍ തിരുത്തിയിരുന്നുവെങ്കില്‍ ഇന്ന് വിവാദം ഉണ്ടാവുമായിരുന്നില്ല. ബേപ്പൂരിലെ വീഴ്ച പരിശോധിക്കണമെന്നും പി എം നിയാസ് ആവശ്യപ്പെട്ടു.

ബേപ്പൂരില്‍ സ്ഥാനാര്‍ഥിയുടെ പരാജയമല്ല. തോറ്റ സ്ഥലങ്ങളിലെ സ്ഥാനാര്‍ഥികള്‍ മോശക്കാരല്ല. കോണിയും കൈപ്പത്തിയും ഇല്ലാതെ വടകരയില്‍ ജയിച്ചു. സ്ഥാനാര്‍ഥിത്വത്തിന്റെ പേര് പറഞ്ഞ് രക്ഷപ്പെടാന്‍ കഴിയില്ലെന്നും പി എം നിയാസ് പറഞ്ഞു.

ബേപ്പൂരില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാളിയെന്ന ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറിന്റെയും കെ പി സി സി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെയും നിലപാട് തള്ളി കോഴിക്കാട് എം പി എം കെ രാഘവനും രംഗത്തെത്തിയിരുന്നു. ബേപ്പൂരിലെ പരാജയം പഠിക്കാന്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്നും എം കെ രാഘവന്‍ എം പി ആവശ്യപ്പെട്ടിരുന്നു. ബൂത്ത് അടിസ്ഥാനത്തില്‍ പഠിച്ചാല്‍ മാത്രമേ തോല്‍വിയുടെ കാരണം പറയാന്‍ സാധിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ബേപ്പൂരിലേയ്ക്ക് തന്നെ സ്ഥാനാര്‍ഥിയായി ക്ഷണിച്ചത് ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറും കെ പിസി സി ജനറല്‍ സെക്രട്ടറി ജയന്തും ആയിരുന്നുവെന്ന നിലപാടിലാണ് പി അന്‍വര്‍. വി ഡി സതീശന്‍ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതോടെയാണ് ചതിവ് പറ്റിയതെന്നും പി വി അന്‍വര്‍ പറഞ്ഞു. യു ഡി എഫ് കേന്ദ്രങ്ങളില്‍ വോട്ട് ചേര്‍ന്നെന്നും അത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടികളൊന്നും സ്വീകരിച്ചില്ലെന്നും പി വി അന്‍വര്‍ പറയുന്നു.

എവിടെയാണ് വോട്ട് ചോര്‍ന്നതെന്ന് കൃത്യമായി പരിശോധിക്കാന്‍ സാധിക്കുമല്ലോ ആ ഒരു പരിശോധനയിലേയ്‌ക്കൊന്നും ആരും പോയിട്ടില്ലെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.

ചതിച്ചു എന്ന് ബോധ്യപ്പെട്ടത് കൊണ്ട് തന്നെയാണ് വെയിറ്റ് ആന്‍ഡ് സീ എന്ന നിലയില്‍ മൗനത്തില്‍ നില്‍ക്കുന്നതെന്നും അന്‍വര്‍ വ്യക്തമാക്കുന്നു. പേരാമ്പ്രയില്‍ യുഡിഎഫ് എംഎല്‍എമാര്‍ക്ക് ഒരുക്കിയ സ്വീകരണത്തിലായിരുന്നു കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ എം എല്‍ എ ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് പറഞ്ഞത്.

കോണി ചിഹ്നത്തിലോ കൈപ്പത്തി ചിഹ്നത്തിലോ സ്ഥാനാര്‍ഥി ഉണ്ടായിരുന്നുവെങ്കില്‍ ജില്ലയിലെ മുഴുവന്‍ സീറ്റിലും ജയിക്കാമായിരുന്നു എന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞിരുന്നു.സ്ഥാനാര്‍ഥി നിര്‍ണയം പിഴച്ചില്ലായിരുന്നുവെങ്കില്‍ 13-ല്‍ 13-ഉം നമ്മള്‍ ജയിച്ചേനെ എന്നുള്ള സത്യം ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച പി വി അന്‍വര്‍ 7,487 വോട്ടുകള്‍ക്കാണ് മുന്‍ മന്ത്രിപി എ മുഹമ്മദ് റിയാസിനോട് പരാജയപ്പെട്ടതെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ പ്രവീണ്‍ കുമാറിനെതിരെ വിമര്‍ശനവുമായി പി വി അന്‍വറും രംഗത്ത് വന്നിരുന്നു. ചേര്‍ത്ത് നിര്‍ത്തിയവര്‍ തന്നെ പിന്നില്‍ നിന്ന് കുത്തിയെന്നും ചതിച്ചെന്നുമായിരുന്നു ഫേസ്ബുക്ക് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പില്‍ പി വി അന്‍വറിന്റെ വിമര്‍ശനം. കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ കെ പ്രവീണ്‍ കുമാര്‍ എം എല്‍ എ ബേപ്പൂരിലെ തോല്‍വിയെ കുറിച്ച് പറഞ്ഞ വീഡിയോ കൂടി പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!