ഹണിട്രാപ്പിൽ കുടുങ്ങി, പ്രതിരോധ രഹസ്യം ചോർത്തി: വ്യോമസേന വിങ് കമാൻഡർ അറസ്റ്റിൽ

News Desk
1 Min Read

ന്യൂഡൽഹി: രാജ്യത്തിന്റെ അതീവ തന്ത്രപ്രധാനമായ പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന കുറ്റത്തിന് ഇന്ത്യൻ വ്യോമസേനയിലെ ഒരു വിങ് കമാൻഡറെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.

പാക് ചാരസംഘടനകൾ ഒരുക്കിയ ‘ഹണി ട്രാപ്പിൽ’ ഇദ്ദേഹം കുടുങ്ങിയതായാണ് പോലീസിന്റെ കണ്ടെത്തൽ. വിങ് കമാൻഡറുടെ അറസ്റ്റ് കഴിഞ്ഞ മെയ് 31-ന് നടന്നതാണെങ്കിലും വിവരങ്ങൾ ഇപ്പോഴാണ് പുറംലോകം അറിയുന്നത്. അതീവ ഗൗരവകരമായ കുറ്റകൃത്യമായതിനാൽ വിവരങ്ങൾ രഹസ്യമായി വെച്ചിരിക്കുകയായിരുന്നു.

വിങ് കമാൻഡർ ചില വ്യക്തിപരമായ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴാണ് സാമൂഹ്യമാധ്യമങ്ങൾ വഴി ഒരു യുവതിയെ പരിചയപ്പെടുന്നത്. തുടർന്ന് ഈ യുവതിയുടെ ആവശ്യപ്രകാരം ഇദ്ദേഹം പ്രതിരോധ രഹസ്യങ്ങൾ കൈമാറുകയായിരുന്നു എന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. സൈനിക വിവരങ്ങൾ ശേഖരിക്കുന്നതിനായി തന്റെ സഹപ്രവർത്തകന്റെ ഫോണിൽ ഡേറ്റ മോഷണത്തിനുള്ള സോഫ്റ്റ്വെയർ വിങ് കമാൻഡർ സ്ഥാപിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് വിപുലമായ ഒരു ചാരശൃംഖലയുടെ ഭാഗമായുള്ള ഓപ്പറേഷനായിരുന്നു എന്നാണ് സംശയിക്കുന്നത്.

കൈമാറപ്പെട്ട വിവരങ്ങൾ രാജ്യസുരക്ഷയെ എത്രത്തോളം ബാധിക്കുമെന്ന കാര്യത്തിൽ വ്യോമസേനയും പ്രതിരോധ മന്ത്രാലയവും നിലവിൽ വിശദമായ പരിശോധനകൾ നടത്തിവരികയാണ്. ഈ വിങ് കമാൻഡർ ഉൾപ്പെട്ട സംഘം തന്ത്രപ്രധാനമായ സൈനിക വിവരങ്ങൾ ശേഖരിക്കാൻ ലക്ഷ്യമിട്ടുള്ള വലിയൊരു പദ്ധതിയുടെ ഭാഗമായിരുന്നു എന്നാണ് ഡൽഹി പോലീസ് നൽകുന്ന വിവരം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article