കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

News Desk
1 Min Read

2024 ഏപ്രില്‍ 25ന് ലോക്സഭ പോളിങിന്‍റെ തലേ ദിവസമാണ് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയെ കാഫിര്‍ എന്ന് അധിക്ഷേപിച്ച് സ്ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്
കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.മനോഹരനെ സ്ഥലം മാറ്റി. കോഴിക്കോട് സൈബര്‍ വിഭാഗത്തിലേക്കാണ് മാറ്റം. ബത്തേരി ഡിവൈഎസ്പി രാജേഷ് കുമാറിനാണ് പുതിയ ചുമതല. കേസില്‍ നടപടികള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നതിനിടെയാണ് സ്ഥലം മാറ്റം. 

2024 ഏപ്രില്‍ 25ന് ലോക്സഭ പോളിങിന്‍റെ തലേ ദിവസമാണ് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയെ കാഫിര്‍ എന്ന് അധിക്ഷേപിച്ച് സ്ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ട കേസില്‍ വിദഗ്ധമായാണ് പൊലീസ് അന്വേഷണം നടത്തിയതും പ്രതികളിലേക്ക് എത്തിയതും. എംഎസ്എഫ് പ്രവര്‍ത്തകരാണ് സ്ക്രീന്‍ഷോട്ടിന് പിന്നിലെന്ന രീതിയില്‍ പ്രചാരണം നടന്നിരുന്നു. 

എന്നാല്‍ അന്നുച്ചയ്ക്ക് 2.02ന് സിപിഎം പ്രവര്‍ത്തകനായ ജിതിന്റെ ഫോണിൽ നിന്നാണ് ആദ്യമായി ഈ സ്ക്രീൻഷോട്ട് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ ഫോണിലേക്ക് അയച്ചുകൊടുക്കുന്നത്. ഉച്ചയ്ക്ക് 2.13ന് റിബേഷ് ഈ സ്ക്രീൻഷോട്ട് ‘റെഡ് എൻകൗണ്ടേഴ്സ് കരിമ്പനപ്പാലം’ എന്ന വാട്സാപ് ഗ്രൂപ്പിലേക്ക് പങ്കുവച്ചു. ഉച്ചയ്ക്ക് 2.34ന് ഈ ഗ്രൂപ്പിൽ നിന്നാണ്  ഡിവൈഎഫ്ഐ നേതാവ് അമൽ ‘റെഡ് ബറ്റാലിയൻ’ എന്ന വാട്സാപ് ഗ്രൂപ്പിലേക്ക് സന്ദേശം ഫോർവേഡ് ചെയ്യുന്നത്. തെളിവ് ഇല്ലാതാക്കാൻ ഫോൺ റീസെറ്റ് ചെയ്തിരുന്നെങ്കിലും കാഫിർ സ്ക്രീൻഷോട്ട് സഞ്ചരിച്ച സമയക്രമത്തിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുകയായിരുന്നു. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article