എറണാകുളം: സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ തൊപ്പി എന്ന നിഹാദിന് എതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് പൊലീസിന്റെ നടപടി.
മൊഴിയെടുപ്പിന് നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും തൊപ്പിയുടെ സുഹൃത്തുക്കളും ഹാജരായിട്ടില്ല. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് മറുപടി നൽകിയ ശേഷമാണ് തൊപ്പി ഒളിവിൽ പോയത്. തൊപ്പിയുടെ പാസ്പോർട്ട് വിശദാംശങ്ങൾ കഴിഞ്ഞ ദിവസം പൊലീസ് ശേഖരിച്ചിരുന്നു.
അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നതടക്കം ചൂണ്ടിക്കാട്ടി അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയില്‍ എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. തൊപ്പിയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചായിരുന്നു പൊലീസ് നടപടി. കേസില്‍ തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് എറണാകുളം റൂറല്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ചെയ്തത് ഗൗരവ സ്വഭാവമുള്ള കുറ്റമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ തൊപ്പിയുടെ യൂട്യൂബ് ചാനല്‍ പൊലീസ് പൂട്ടിക്കുകയും ചെയ്തു.
തെറ്റിപ്പിരിഞ്ഞതിനുശേഷം ഇവര്‍ താമസിക്കുന്ന സ്ഥലത്തുള്ള ലഹരി ഉപയോഗവും അശ്ലീല പദപ്രയോഗങ്ങളും പോക്‌സോ കേസ് ചുമത്താവുന്ന കുറ്റകൃത്യങ്ങള്‍ വരെ പരസ്പരം വിളിച്ചു പറഞ്ഞിരുന്നു. ഇതോടെ നിരവധിപേര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു. ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചാരണം, പോക്സോ, ലൈംഗിക ചൂഷണം തുടങ്ങിയ ആരോപണങ്ങളും തൊപ്പിക്കെതിരായ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. ഇതിൽ അന്വേഷണം തുടരുകയാണ്. കളമശേരി പൊലീസും തൊപ്പിക്കെതിരെ അന്വേഷണം നടത്തിവരികയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
