ജയില്‍ ചാടിയ മൂന്ന് പ്രതികളിലൊരാളെ പോലീസ് വെടിവെച്ച് വീഴ്ത്തി

News Desk
1 Min Read

ബെംഗളുരു: കര്‍ണാടകയിലെ കലബുറഗിയില്‍ ജയില്‍ ചാടിയ മൂന്ന് പ്രതികളിലൊരാളെ പോലീസ് വെടിവെച്ച് വീഴ്ത്തി. കൊലക്കേസ് പ്രതിയായ സന്തോഷിനെയാണ് പോലീസ് വെടിവെച്ച് വീഴ്ത്തി പിടികൂടിയത്. സന്തോഷിനൊപ്പം ജയില്‍ ചാടിയ മസ്താന്‍, സാഗര്‍ എന്നിവര്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സന്തോഷിന്റെ കൈക്കാണ് വെടിയേറ്റത്. ഇയാളെ പിടികൂടി ആശുപത്രിയിലേക്ക് മാറ്റി.

പ്രതികളുടെ ആക്രമണത്തില്‍ രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് പരുക്കേറ്റു. ഇവരെ കലബുറഗി ജിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

ബീദറിലെ കൊലക്കേസുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടവരാണ് പ്രതികള്‍. ജയില്‍ ചാടിയ പ്രതികളെ പിടികൂടാന്‍ പോലീസ് നടത്തിയ ശ്രമമാണ് വെടിവെപ്പില്‍ കലാശിച്ചത്. ഒളിസ്ഥലം വളഞ്ഞ പോലീസിന് നേരെ പ്രതികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇവരെ തടയാന്‍ പോലീസ് ആകാശത്തേക്ക് വെടിവച്ചെങ്കിലും കീഴടങ്ങാതെ വന്നതോടെ പ്രതികളിലൊരാളെ വെടിവച്ച് വീഴ്ത്തുകയായിരുന്നുവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് പ്രതികള്‍ക്കായി തെരച്ചില്‍ നടത്തുന്നത്. ഈ മാസം മൂന്നിന് മഞ്ജുനാഥ് എന്ന ഒരു പോക്‌സോ കേസ് പ്രതിയും കലബുറഗിയില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article