ബ്രിട്ടീഷ് പ്രധാനമന്ത്രി കീയര്‍ സ്റ്റാര്‍മര്‍ രാജിവെച്ചു

News Desk
1 Min Read

ലണ്ടന്‍: പാര്‍ട്ടിക്കുള്ളില്‍ സമ്മര്‍ദ്ദം ശക്തമായതിന് പിറകെ ബ്രിട്ടീഷ് പ്രധാനമന്ത്രി കീയര്‍ സ്റ്റാര്‍മര്‍ രാജിവച്ചു. ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും സ്റ്റാര്‍മര്‍ രാജിവച്ചിട്ടുണ്ട്. തന്റെ തീരുമാനം ചാള്‍സ് മൂന്നാമനെ അറിയിച്ചതായും പുതിയ പ്രധാനമന്ത്രി അധികാരമേല്‍ക്കുംവരെ കാവല്‍ പ്രധാനമന്ത്രിയായി തുടരുമെന്നും കിയര്‍ സ്റ്റാര്‍മര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള നാമനിര്‍ദേശങ്ങള്‍ ക്ഷണിക്കാന്‍ ലേബര്‍ പാര്‍ട്ടി എക്സിക്യൂട്ടീവ് കമ്മിറ്റിയോട് അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. സെപ്റ്റംബറിനുള്ളില്‍ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.2024ലെ പൊതുതെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി അധികാരത്തിലെത്തിയ സ്റ്റാര്‍മര്‍, രണ്ടുവര്‍ഷം തികയുന്നതിന് മുന്‍പേ രാജി പ്രഖ്യാപിച്ചിരിക്കുകയാണ്.

സ്റ്റാര്‍മറുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ജനപിന്തുണ കുറഞ്ഞതോടെയാണ് പാര്‍ട്ടിയില്‍ നേതൃമാറ്റത്തിനായുള്ള മുറവിളി ഉയര്‍ന്നത്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി നേരിട്ട കനത്ത പരാജയത്തെത്തുടര്‍ന്ന് എഴുപതിലധികം പാര്‍ട്ടി എംപിമാര്‍ സ്റ്റാര്‍മറുടെ രാജി ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന മേക്കര്‍ഫീല്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ സ്റ്റാര്‍മറുടെ പ്രധാന രാഷ്ട്രീയ എതിരാളിയും ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയറുമായിരുന്ന ആന്‍ഡി ബേണ്‍ഹാം 55 ശതമാനം വോട്ട് നേടി വന്‍ ഭൂരിപക്ഷത്തോടെ ഈ സീറ്റില്‍ വിജയിച്ചു.ഇത് സ്റ്റാര്‍മര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article