മക്കള്‍ക്കെതിരെ രണ്ടാം ഭര്‍ത്താവിന്റെ പീഡനം; കൃത്യം മറച്ചുവെച്ചുവെന്ന പരാതിയില്‍ അമ്മയെ കോടതി വെറുതെവിട്ടു

News Desk
1 Min Read

പെരുമ്പാവൂര്‍: രണ്ടാം ഭര്‍ത്താവ് തന്റെ രണ്ട് പെണ്‍മക്കള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതും ലഹരി പദാര്‍ഥങ്ങള്‍ നല്‍കിയതും മറച്ചുവച്ചുവെന്ന കേസില്‍ പ്രതിയായ അമ്മയെ പെരുമ്പാവൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി വെറുതെ വിട്ടു.

കുറുപ്പംപടി പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ മീനു എന്ന അമ്മയെയാണ് നിരപരാധിയെന്നു കണ്ടു വെറുതെ വിട്ടത്. പോലീസിന്റെ തെറ്റായ കണ്ടെത്തലുകളെ തുടര്‍ന്നാണു 83 ദിവസത്തോളം അമ്മയെ ജയിലില്‍ അടച്ചതെന്നു കോടതി കണ്ടെത്തി.

രണ്ടാം ഭര്‍ത്താവ് തന്റെ രണ്ട് പെണ്‍മക്കളെ 2022 മുതല്‍ 2025 വരെയുള്ള കാലയളവില്‍ പീഡിപ്പിച്ച വിവരവും മദ്യം നല്‍കിയ വിവരവും അമ്മയ്ക്ക് കൃത്യമായി അറിയാമായിരുന്നു എന്നായിരുന്നു കുറുപ്പംപടി പോലീസിന്റെ കുറ്റപത്രം. സ്‌കൂള്‍ അധ്യാപിക ഇടപെട്ട് 2025 മാര്‍ച്ച് 19-ന് സംഭവം പോലീസില്‍ അറിയിക്കുന്നത് വരെ അമ്മ ഇത് മറച്ചുവെച്ചു എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍, അതിവേഗ വിചാരണയ്‌ക്കൊടുവില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങളെല്ലാം കോടതിയില്‍ തകര്‍ന്നു വീണു.

അമ്മയ്ക്ക് പീഡന വിവരത്തെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നതിന് യാതൊരുവിധ വാമൊഴി തെളിവുകളോ രേഖാമൂലമുള്ള തെളിവുകളോ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് കോടതി നിരീക്ഷിച്ചു. അമ്മയ്‌ക്കെതിരായ കുറ്റങ്ങള്‍ കേവലം അനുമാനങ്ങളുടെ പുറത്ത് പോലീസ് അടിസ്ഥാനരഹിതമായി കെട്ടിച്ചമച്ചതുമാണെന്ന് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. അമ്മ നിരപരാധിയാണെന്ന വാദം അംഗീകരിച്ച കോടതി, പ്രോസിക്യൂഷന്‍ വാദങ്ങള്‍ ഒന്നും തന്നെ തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി പ്രസ്താവിച്ചത്. നിലവില്‍ ഷെല്‍ട്ടര്‍ ഹോമില്‍ കഴിയുന്ന കുട്ടികളെ തന്നോടൊപ്പം വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്‍പാകെ അമ്മ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article