ബ്രസീൽ ആരാധകർക്ക് സന്തോഷിക്കാം; സുൽത്താൻ ഉടനെ തിരിച്ചെത്തും

News Desk
1 Min Read

ന്യൂയോർക്ക്: അഞ്ച് തവണ ലോക ചാംപ്യന്മാരായ ബ്രസീലിൻ്റെ അടുത്ത മത്സരം ജൂൺ 20ന് ഹെയ്തിക്കെതിരെയാണ്. രാവിലെ 6 മണിക്കാണ് ഈ മത്സരം നടക്കുന്നത്. കരുത്തരായ മൊറോക്കോയോട് സമനില വഴങ്ങിയ ബ്രസീലിൻ്റെ പ്രകടനം പൊതുവെ നിരാശപ്പെടുത്തുന്നതായിരുന്നു.

കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായ മൊറോക്കോയോട് തോൽവി വഴങ്ങാതെ രക്ഷപ്പെട്ടത് മികച്ച പ്രകടനമാണെന്നാണ് ഒരു വിഭാഗം ആരാധകരുടെ പ്രതികരണം. മിഡ് ഫീൽഡിലെ മികച്ച താരങ്ങളുടെ അഭാവമാണ് ബ്രസീലിൻ്റെ ഈ അവസ്ഥയ്ക്ക് കാരണമെന്നും മറ്റു ചിലർ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ ബ്രസീൽ ആരാധകർക്ക് ഏറെ സന്തോഷം പകരുന്ന വാർത്തയാണ് യുഎസിൽ നിന്ന് വരുന്നത്. പരിക്കിൽ നിന്നും മോചിതനായ നെയ്മർ ജൂനിയർ ഇതിനോടകം ടീമിനൊപ്പം പരിശീലനം തുടങ്ങിയിട്ടുണ്ട്. നെയ്മർ ഫിറ്റ്നസ് വീണ്ടെടുത്തെന്ന സൂചനയാണ് ഈ വീഡിയോകളിൽ നിന്ന് വ്യക്തമാകുന്നത്. ഊർജസ്വലനായ നെയ്മറെയാണ് അവയിൽ കാണാനാകുന്നത്.

മെയ് പകുതിയോടെയാണ് നെയ്മറിൻ്റെ കാലിന് പരിക്കേറ്റത്. സാന്‍ ലോറെന്‍സോയും സാൻ്റോസും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് നെയ്മറുടെ കണങ്കാലിന് പരിക്കേറ്റത്. നെയ്മർക്ക് ലോകകപ്പിലെ രണ്ടാം മത്സരം തൊട്ട് കളിക്കാനാകുമെന്ന് കോച്ച് കാർലോ ആൻസലോട്ടി നേരത്തെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

നെയ്മറുടെ വരവോടെ ബ്രസീലിൻ്റെ മിഡ് ഫീൽഡിലേക്കും മുന്നേറ്റനിരയിലേയും ആക്രമണങ്ങൾക്ക് കൂടുതൽ വേഗത കൈവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കാനറികളുടെ സുൽത്താൻ അവസാന ലോകകപ്പ് കളിക്കാനാണ് യുഎസിൽ എത്തിയിരിക്കുന്നത്.

ജൂൺ 20ന് ഹെയ്തിക്കെതിരെ നടക്കുന്ന ബ്രസീലിന്റെ രണ്ടാമത്തെ ഗ്രൂപ്പ് മത്സരത്തിൽ നെയ്മർ ലഭ്യമാകാൻ സാധ്യതയുണ്ട്. ജൂൺ 24ന് ആൻഡി റോബർട്സണിന്റെ സ്കോട്ട്‌ലൻഡിനെതിരെയാണ് ബ്രസീലിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article