നെടുമങ്ങാട്∙ ഒന്നര വയസ്സുകാരന്‍ അര്‍ഷിദിന്‍റെ മരണത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത അഷ്‌കര്‍ ആദ്യഭാര്യ ആമിനയേയും ക്രൂരമായി മര്‍ദിച്ചു. അഷ്‌കറിന്റെ മർദനം കാരണം ആമിനയുടെ ബോധം നഷ്‌ടപ്പെട്ടുവെന്ന് അമ്മ ഷജില ബീവി പറഞ്ഞു.
ഭിത്തിയിൽ ആമിനയുടെ തല ഇടിപ്പിച്ചു. ഫാനില്‍ കെട്ടിത്തൂക്കാന്‍ ശ്രമിച്ചു. അഷ്കറിന്‍റെ അമ്മയും സഹോദരിയും മര്‍ദനത്തിന് കൂട്ട് നിന്നു. മകളുടെ നിലവിളി കേട്ട നാട്ടുകാരാണ് വിവരം അറിയിച്ചത്. മര്‍ദനം മൂലം ആമിന കിടപ്പ് രോഗിയായി. ഒരു വർഷമായി ബോധമില്ലായിരുന്നു. അടുത്തിടെയാണ് ചെറുതായി ഓർമശക്തി തിരിച്ചു കിട്ടിയത്. ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തന്റെ ഇളയമകന്‍റെ മരണത്തിലും അഷ്കറിന് പങ്കുണ്ടെന്ന് ഷജില ആരോപിച്ചു. മകനെ കൊല്ലുമെന്ന് പല തവണ ഭീഷണിപ്പെടുത്തി. ഇതിനുപിന്നാലെ ദുരൂഹസാഹചര്യത്തില്‍ മകനെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും ഷജില പറഞ്ഞു. ആമിനയുമായുള്ള ബന്ധം അഷ്കർ വേർപെടുത്തിയിട്ടില്ല. ഇതിനിടയിലാണ് അഖിലയുമായി അടുക്കുന്നത്. അഖിലയുടെ ഒന്നര വയസ്സുകാരനായ മകൻ അർഷിദിനെ കൊലപ്പെടുത്തിയത് ചോറു കൊടുക്കുമ്പോൾ കരഞ്ഞതു കൊണ്ടാണെന്നാണ് അഷ്കറിന്റെ മൊഴി. അർഷിദിന്റെ അമ്മ അഖിലയ്ക്കൊപ്പമാണ് അഷ്കർ താമസിക്കുന്നത്.
ഒരു മാസം മുൻപാണ് കുട്ടിയുമൊത്ത് അഖില, അഷ്കറിനൊപ്പം പനവൂർ കരിക്കുഴിയിൽ താമസിച്ചു തുടങ്ങിയത്. 2 വർഷം മുൻപ്, അഖില മൂന്നു മാസം ഗർഭിണിയായിരുന്നപ്പോഴാണ് ഭർത്താവ് എസ്.അഖിൽ ജീവനൊടുക്കിയത്. തുടർന്ന് അഖില, ഡ്രൈവറായ അഷ്കറിനൊപ്പം താമസം തുടങ്ങി. പിന്നീട് കുട്ടിയെയും ഒപ്പം കൂട്ടുകയായിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
