ശ്രദ്ധേയമായ പദ്ധതിയുമായി സഊദി അറേബ്യ; ജോലിക്ക് പോകുമ്പോൾ ഇനി ആശങ്ക വേണ്ട; തൊഴിലിടങ്ങളിൽ നഴ്സറികൾ വരുന്നു

malayalampress
1 Min Read

കുഞ്ഞുങ്ങളെ വീട്ടിലാക്കി ആശങ്കയോടെ ജോലിക്ക് പോകേണ്ടി വരുന്ന രക്ഷിതാക്കൾക്ക് വലിയ ആശ്വാസമാണ് സഊദി ഭരണകൂടത്തിൻ്റെ ഈ പുതിയ തീരുമാനം.

റിയാദ്: ജോലിക്ക് പോകുമ്പോൾ കുഞ്ഞുങ്ങളുടെ സുരക്ഷയെയും പരിചരണത്തെയും കുറിച്ച് ഓർത്ത് ഇനി sഅഊദി അറേബ്യയിലെ ജീവനക്കാർക്ക് മനസ്താപം വേണ്ട. ശ്രദ്ധേയമായ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് സഊദി അറേബ്യ. ജോലി സ്ഥലങ്ങളിൽ ജോലിക്കാർക്ക് സഹായകമായി അവരുടെ കുട്ടികൾക്ക് നഴ്‌സറികൾ സ്ഥാപിക്കാനുള്ള പ്രഖ്യാപനമാണ് സഊദി അറേബ്യ നടത്തിയത്. സർക്കാർ-സ്വകാര്യ മേഖലകളിലെ പ്രമുഖ തൊഴിലിടങ്ങളിലും കിന്റർഗാർട്ടനുകളും നഴ്സറികളുമാണ് സ്ഥാപിക്കുക. ഇത് സ്ഥാപിക്കാനുള്ള വിപുലമായ പദ്ധതിക്ക് രാജ്യം തുടക്കമിട്ടു. ഔദ്യോഗിക ജീവിതവും കുടുംബ ഉത്തരവാദിത്തങ്ങളും ഒരേപോലെ മുന്നോട്ട് കൊണ്ടുപോകാൻ ജീവനക്കാരെ പ്രാപ്തരാക്കുന്നതിനൊപ്പം, ദേശീയ പ്രതിഭകളെ ശാക്തീകരിക്കുക എന്ന തന്ത്രപരമായ ലക്ഷ്യം കൂടി ഈ നീക്കത്തിന് പിന്നിലുണ്ട്.

ഉൽപ്പാദനക്ഷമതയും മാനസികാശ്വാസവും

കുട്ടികൾ തൊഴിലിടത്തിന് സമീപം സുരക്ഷിതരാണെന്ന ഉറപ്പ് മാതാപിതാക്കളുടെ മാനസിക സമ്മർദ്ദം ഗണ്യമായി കുറയ്ക്കുമെന്ന് മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഇത് ജീവനക്കാരുടെ ജോലിയിലെ ശ്രദ്ധയും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കാൻ സഹായിക്കും. യോഗ്യരായ ജീവനക്കാരുടെ മേൽനോട്ടത്തിൽ കുട്ടികൾക്ക് സുരക്ഷിതവും വിജ്ഞാനപ്രദവുമായ അന്തരീക്ഷം ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. കുട്ടികളുടെ പരിചരണത്തിനായി ജീവനക്കാർ ജോലി ഉപേക്ഷിക്കുന്ന പ്രവണത ഇല്ലാതാക്കാനും അനാവശ്യമായ അവധികൾ കുറയ്ക്കാനും പുതിയ സംവിധാനം വഴിയൊരുക്കും. നഴ്സറികളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി കർശനമായ മാനദണ്ഡങ്ങളാണ് മന്ത്രാലയം ആവിഷ്കരിച്ചിരിക്കുന്നത്.

വിഷൻ 2030-ലേക്കുള്ള ചുവടുവെപ്പ്

തൊഴിൽ വിപണിയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുക എന്ന ‘വിഷൻ 2030’ ലക്ഷ്യത്തിന് വലിയ പിന്തുണ നൽകുന്നതാണ് ഈ നടപടി. കൂടുതൽ ജീവനക്കാരുള്ള സർക്കാർ ഓഫീസുകളിലും സ്വകാര്യ കമ്പനികളിലും കിന്റർഗാർട്ടനുകൾ ആരംഭിക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് sഅഊദി മന്ത്രിസഭ നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. ഓഫീസുകളിലെ ജോലി സമയവും നഴ്സറികളുടെ പ്രവർത്തന സമയവും തമ്മിലുള്ള പൊരുത്തക്കേടുകൾ പരിഹരിക്കാൻ പുതിയ നിയന്ത്രണങ്ങൾ സഹായിക്കുമെന്ന് സർക്കാർ അറിയിച്ചു. ചുരുക്കത്തിൽ, കുഞ്ഞുങ്ങളെ വീട്ടിലാക്കി ആശങ്കയോടെ ജോലിക്ക് പോകേണ്ടി വരുന്ന രക്ഷിതാക്കൾക്ക് വലിയ ആശ്വാസമാണ് സൗദി ഭരണകൂടത്തിൻ്റെ ഈ പുതിയ തീരുമാനം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!