ജിദ്ദ: യാത്രക്കാരിയായ യുവതിയുടെ ശരീരം സംബന്ധിച്ച് മോശം പരാമർശം നടത്തിയ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് പത്തു മാസം തടവ് വിധിച്ചു. പടിഞ്ഞാറൻ സൗദിയിലെ ക്രിമിനൽ കോടതിയുടേതാണ് ഉത്തരവ്.
യാത്രയ്ക്കിടയിൽ യുവതിയുടെ ശരീരസൗന്ദര്യത്തെക്കുറിച്ച് ഡ്രൈവർ നടത്തിയ അനാവശ്യ പരാമർശങ്ങളാണ് കേസിന് ആസ്പദമായത്. അപമാനം നേരിട്ട യുവതി ഉടൻ തന്നെ നിയമപാലകരെ സമീപിക്കുകയായിരുന്നു.
കേസിൽ അറസ്റ്റിലായ പ്രതി കോടതിയിൽ കുറ്റം സമ്മതിച്ചു. എന്നാൽ താൻ യുവതിയെ പീഡിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും, അവരോടുള്ള ആരാധന മൂലം വിവാഹാഭ്യർഥന നടത്താനുള്ള ആഗ്രഹത്തിലാണ് അങ്ങനെ സംസാരിച്ചതെന്നും പ്രതി കോടതിയിൽ പറഞ്ഞു. എന്നാൽ ഈ വാദങ്ങൾ തള്ളിയ കോടതി, സ്ത്രീകളുടെ സ്വകാര്യതയെയും അന്തസ്സിനെയും ഹനിക്കുന്ന ഏത് തരത്തിലുള്ള വാക്കാലുള്ള പരാമർശങ്ങളും കുറ്റകരമാണെന്ന് വ്യക്തമാക്കി.
ഇരുഭാഗത്തെയും വാദമുഖങ്ങൾ പരിശോധിച്ച ശേഷമാണ് ഡ്രൈവർക്ക് പത്തു മാസത്തെ തടവുശിക്ഷ കോടതി വിധിച്ചത്. എന്നാൽ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതി ഇതിനകം ജയിലിൽ അനുഭവിച്ച കാലയളവ് ശിക്ഷാ കാലാവധിയിൽ നിന്ന് കുറച്ചു നൽകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. തുടർന്ന് കേസ് പരിഗണിച്ച അപ്പീൽ കോടതിയും ക്രിമിനൽ കോടതിയുടെ വിധി ശരിവെച്ചതോടെ ശിക്ഷ അന്തിമമായി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
