മലപ്പുറം: മലപ്പുറം തിരൂരിൽ പാമ്പുകടിയേറ്റ യുവാവ് കടിച്ച പാമ്പിനെ കുപ്പിയിലാക്കി ആശുപത്രിയിൽ എത്തി. ആനപ്പടി സ്വദേശി നാസിം ആണ് പാമ്പുമായി ആശുപത്രിയിൽ എത്തിയത്. തിരൂർ ജില്ലാ ആശുപത്രിയിലാണ് എത്തിയത്. വീട്ടിനകത്തേക്ക് കയറുന്നതിനിടെയാണ് യുവാവിന് പാമ്പുകടിയേറ്റത്. യുവാവിന് ചികിത്സ ഉറപ്പ് വരുത്തിയിട്ടുണ്ട്. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്. കടിയേറ്റ ഉടൻ തന്നെ യുവാവ് പാമ്പിൻ്റെ ഫോട്ടോ എടുത്ത് സർപ്പ ആപ്പിന് അയച്ചുകൊടുത്തിരുന്നു. വിഷമില്ലാത്ത പാമ്പ് ആണെന്ന് സർപ്പ ആപ്പ് വഴി അറിഞ്ഞിരുന്നു. തുടർന്നാണ് പാമ്പുമായി ആശുപത്രിയിലെത്തിയത്.
വെള്ളം കോരുന്നതിനിടെ കയ്യിൽ എന്തോ തട്ടി, നോക്കുമ്പോൾ കയറിൽ ശംഖുവരയൻ;കോഴിക്കോട് സ്ത്രീ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട്: കിണറ്റിലെ വെള്ളം കോരുന്ന കയറില്‍ ശംഖുവരയന്‍. തലനാരിഴയ്ക്ക് സ്ത്രീ രക്ഷപ്പെട്ടു. കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി തൂങ്ങലിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്. കിണറ്റില്‍ നിന്നും വെള്ളം കോരുന്ന സമയത്ത് കയ്യില്‍ എന്തോ തട്ടുകയും തുടർന്ന് നോക്കുമ്പോൾ പാമ്പിനെ കണ്ടെത്തുകയുമായിരുന്നു. ഉടനെ വീട്ടുകാര്‍ വനംവകുപ്പിന് കീഴിലുള്ള സ്‌നേക്ക് റെസ്‌ക്യൂ അംഗമായ ബാബു എള്ളങ്ങലിനെ വിവരം അറിയിക്കുകയും പാമ്പിനെ പിടികൂടുകയുമായിരുന്നു.
ഇന്ന് കണ്ണൂര്‍ പയ്യന്നൂരില്‍ വീട്ടുവളപ്പില്‍ നിന്നും മൂര്‍ഖനെ പിടികൂടി. വിറകുപുരയില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. അരവഞ്ചാല്‍ സ്വദേശി അസൈനാരുടെ വീട്ടിലായിരുന്നു പാമ്പ്. സ്‌നേക്ക് റെസ്‌ക്യൂവര്‍ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു. അതേസമയം, പാലായില്‍ വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു. കാലില്‍ പാമ്പിന്റെ കടിയേറ്റ രാമപുരം സ്വദേശിനി അനിത ബാബുവി(54)നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഇന്നലെ ഉച്ചയ്ക്ക് രാമപുരം സ്വദേശി ആനിയമ്മ തോമസി(74)നും കടിയേറ്റിരുന്നു. കള പറിക്കുന്നതിനിടയില്‍ പാമ്പ് കയ്യില്‍ കടിക്കുകയായിരുന്നു.

