മലപ്പുറം: സ്വകാര്യ വഹനത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ബോര്‍ഡ് വെച്ചുള്ള യാത്രയില്‍ മന്ത്രി കെ എം ഷാജിയെ വിമര്‍ശിച്ചും മുഖ്യമന്ത്രി വി ഡി സതീശനെ പരിഹസിച്ചും കെ ടി ജലീല്‍. കെ എം ഷാജിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്നായിരുന്നു കെ ടി ജലീല്‍ പറഞ്ഞത്.
മുഖ്യമന്ത്രിയും ടൂറിസം മന്ത്രിയും ഇടപെട്ട് അധികം പഴക്കമില്ലാത്ത ഒരു ഇന്നോവ ക്രിസ്റ്റ കാര്‍ മന്ത്രി ഷാജിക്ക് സംഘടിപ്പിച്ച് കൊടുക്കണം. കാറ് വായ്പ വാങ്ങി സതീശന്‍ സര്‍ക്കാരിലെ ഒരു മന്ത്രിക്ക് നടക്കേണ്ടി വരുന്നു എന്നുള്ളത് നാണക്കേടാണെന്നും കെ ടി ജലീല്‍ പരിഹസിച്ചു. തനിക്ക് കാറ് നല്‍കിയ സുഹൃത്തിനോട് പ്രത്യേക മമത, മനുഷ്യനാണെങ്കില്‍ സ്വാഭാവികമായും ഉണ്ടാകും.
ആരോടും പ്രത്യേക മമതയോ വിദ്വേഷമോ ഇല്ലാതെ പ്രവര്‍ത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പറഞ്ഞ വാക്കുകള്‍ക്ക് വിരുദ്ധമാകില്ലേ അതെന്നും കെ ടി ജലീല്‍ ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു കെ ടി ജലീലിന്റെ പ്രതികരണം.
കോണ്‍ഗ്രസ്-ലീഗ് മന്ത്രിമാര്‍ക്ക് മാധ്യമങ്ങള്‍ നല്‍കുന്ന വാനോളം വലിയ ‘പ്രിവിലേജും’ അനുകമ്പയും ഇല്ലായിരുന്നെങ്കില്‍ കാറിന്റെ ഉടമയുടെ എല്ലാ കാര്യങ്ങളും ഇതിനകം പുറത്തു വന്നേനെ. താന്‍ മന്ത്രിയായിരിക്കെ ഇ ഡി ഓഫീസിലേക്ക് ഔദ്യോഗിക കാറില്‍ പോകുന്നതിന് പകരം ഒരു സ്വകാര്യ കാറില്‍ പോയതിന് പുകില്‍ നടന്ന നാടാണിത്. ‘വിവാദ വ്യവസായി’യുടെ വീടിന് മുന്നില്‍ ബിജെപി ധര്‍ണയും അത് എല്ലാ ചാനലുകളും തത്സമയം സംപ്രേഷണം ചെയ്ത അപൂര്‍വ്വ സംഭവവും കണ്ട് തരിച്ചിരുന്ന സംസ്ഥാനമാണ് കേരളം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
