95 രൂപയുടെ ഊണിന് ഇനി 110, ഇഡ്ഡലിക്കും വടയ്ക്കും ബോണ്ടയ്ക്കും ദോശക്കുമെല്ലാം വില കൂട്ടി; ട്രെയിനില്‍ ഇനി ഭക്ഷണത്തിന് പുതിയ നിരക്ക്

News Desk
2 Min Read

കൊച്ചി: റെയിൽവേ സ്റ്റേഷനുകളിലെ കേറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ സാധനങ്ങളുടെ വില 5 മുതൽ 15 രൂപ വരെ വർധിപ്പിച്ചു. റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്കാണ് വില കൂട്ടിയത്. വെള്ളിയാഴ്ചമുതൽ പുതിയ വില പ്രാബല്യത്തിൽ വന്നു. പ്രാതലിനും ഊണിനും ലഘു ആഹാരത്തിനും ഇളവില്ല.

38 പാൻ ഇന്ത്യ വിഭവങ്ങൾക്കും 22 പ്രാദേശിക വിഭവങ്ങൾക്കുമാണ് വില കൂട്ടിയിരിക്കുന്നത്. ഇതിന് പുറമെ ചില പുതിയ വിഭവങ്ങളും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് ഇഡ്ഡലിയും ചട്ട്നിയും ഇനി 20 രൂപയ്ക്ക് കിട്ടില്ല. 25 രൂപ നൽകണം. മസാലദോശക്ക് 30 രൂപയായി. 25 രൂപയായിരുന്നു നിലവിൽ. എന്നാൽ ഡിപ്പ് ചായയും കാപ്പിയും 10 രൂപയിൽ തുടരും. പഴം പൊരിക്കും വില കൂട്ടിയിട്ടില്ല. 20 രൂപ തന്നെയാണ് വില.

രണ്ട് സമൂസയ്ക്ക്‌ 30 രൂപ നൽകണം. വെജിറ്റബിൾ സാൻഡിവിച്ച് 30 രൂപയിൽനിന്ന് 35 രൂപയായി. രണ്ട് വെജിറ്റബിൾ കട്ട്‌ലെറ്റ് കഴിക്കാൻ 50 രൂപ നൽകണം. നിലവിൽ 40 രൂപയായിരുന്നു. റവദോശയ്ക്കും റവ ഇഡ്ഡലിക്കും അഞ്ച്‌ രൂപ കൂടി. യഥാക്രമം 30, 25 രൂപയായി. ആലൂ ബോണ്ട: 20 രൂപയിൽ നിന്ന് 25 രൂപയായി സമോസ / ഒണിയൻ പക്കോഡ: 25 രൂപയിൽ നിന്ന് 30 രൂപയായി. കേരളീയ വിഭവങ്ങളായ പുട്ട് / ഇടിയപ്പം / അപ്പം / സാംബാർ വട / ബജ്ജി എന്നിവക്ക് 30 രൂപയായി. കടലക്കറിക്ക് 45 രൂപയായി വർധിച്ചു. മുമ്പ് 40 രൂപയായിരുന്നു.

സുഖിയന് നേരത്തെ 30 രൂപയായിരുന്നു. പുതിയ വില 10 രൂപ വർധിപ്പിച്ച് 40 രൂപയായി. ഫ്രൈ പത്തിരി / നെയ്യപ്പം എന്നിവക്ക് 25 രൂപയായി. മുമ്പ് 20 രൂപയായിരുന്നു. ഉണ്ണിയപ്പം / കപ്പ ഫ്രൈ വിത്ത് പപ്പടം / ബൂളി: 20 രൂപ പഴംപൊരി, അരിപ്പത്തിരി, ഇലയട: വില മാറ്റമില്ലാതെ യഥാക്രമം 20 രൂപ, 15 രൂപ, 25 രൂപ നിരക്കുകളിൽ തുടരും. ഫിഷ് കറി മീൽസ്: 95 രൂപയിൽ നിന്ന് 110 രൂപയായി ഉയർന്നു. ഓമ്ലെറ്റ്: 35 രൂപയിൽ നിന്ന് 45 രൂപയായി. പുഴുങ്ങിയ മുട്ട (1 എണ്ണം): 15 രൂപയിൽ നിന്ന് 20 രൂപയായി. ലെമൺ റൈസ് / തൈര് സാദം: 35 രൂപ. ചപ്പാത്തി (5 രൂപ), പൊറോട്ട (10 രൂപ): വിലയിൽ മാറ്റമില്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!