പേരാമ്പ്ര (കോഴിക്കോട്): യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ പരാതി ലഭിച്ചു മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പേരാമ്പ്ര പൊലീസ്. യുവതിയെ മദ്യവും ലഹരിവസ്തുക്കളും നൽകി പീഡിപ്പിച്ച കേസിലെ പ്രതികളായ വെള്ളിയൂർ വലിയപറമ്പ് ജാസിഫ് (39), കരുവണ്ണൂർ ചമ്പോളി സാക്കിർ ഹുസൈൻ (49), നടുവണ്ണൂർ കളയംകുളത്ത് റജീഷ് (40), നടുവണ്ണൂർ താനിപ്പറ്റ അഭിലാഷ് (46) എന്നിവരെയാണ് പേരാമ്പ്ര പൊലീസ് ഒരു രാത്രി മുഴുവൻ നീണ്ട തിരച്ചിലിനൊടുവിൽ പിടികൂടിയത്.
കാപ്പാട്, കോഴിക്കോട്ടെ ആഴ്ചവട്ടം, നടുവണ്ണൂരിനു സമീപത്തെ കരുവണ്ണൂർ എന്നിവിടങ്ങളിൽ നിന്നാണു പ്രതികളെ പിടികൂടിയത്. യുവതിയെ വിവിധയിടങ്ങളിലെ ലോഡ്ജുകളിലും വീടുകളിലും എത്തിച്ചു മദ്യവും ലഹരിയും നൽകിയാണു പ്രതികൾ ചേർന്നു പീഡിപ്പിച്ചത്. കേസിലെ പ്രതിയായ റജീഷ് മുൻപ് കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ടയാളാണ്. കാപ്പ കേസ് നിലനിൽക്കെ സ്വന്തം പിതാവിനെ മർദിച്ചു വാരിയെല്ല് അടിച്ചു പൊട്ടിച്ച കേസിലും ഇയാൾ പ്രതിയാണ്. പ്രതികളിൽ ഒരാളുടെ ബന്ധുവാണു യുവതിയെന്നു പൊലീസ് പറഞ്ഞു.
യുവതിയെ പീഡനത്തിന് ഇരയാക്കാൻ ഒത്താശ ചെയ്തതിനു ബന്ധുവായ പ്രതി പണം കൈപ്പറ്റിയതായി പരാതിയിൽ പറയുന്നു. പീഡനദൃശ്യം പ്രതികൾ മൊബൈലിൽ പകർത്തിയതായും പരാതിയിലുണ്ട്. ഒട്ടേറെത്തവണ പീഡനം നടന്നെങ്കിലും ഭീഷണി കാരണം യുവതി പുറത്തു പറയാതിരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് കേസിന്റെ ചുമതലയുള്ള പേരാമ്പ്ര എഎസ്പി പി.ആരതി അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
