കൊച്ചി: അങ്കമാലി കറുകുറ്റിയിൽ തിരുവനന്തപുരം സ്വദേശിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പഞ്ചായത്തിലെ പുതിയതുറ താഴേവീട്ടുവിളാകം ഫ്ലോറൻസിയെ (36) ആണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്.
കറുകുറ്റി പള്ളിയങ്ങാടിയിലുള്ള വാടകവീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹം കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു. വീടിന്റെ പിന്നിലെ വാതിൽ തുറന്ന നിലയിലുമായിരുന്നെന്നതിനാൽ കൊലപാതക സാധ്യതയും പൊലീസ് അന്വേഷിക്കുന്നുണ്ട്. നിലവിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.
നാലു മാസം മുൻപാണ് ഇവർ ഇവിടേക്കു താമസം മാറ്റിയത് എന്നാണു വിവരം. അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്ത് ലോട്ടറി കച്ചവടം നടത്തുകയായിരുന്നു. ബ്രോക്കർ വഴിയാണ് ഇവർ ഇവിടെ വീട് കണ്ടെത്തിയത്. എന്നാൽ ഏതാനും ദിവസമായി ഇവരെ വിളിച്ചിട്ടു കിട്ടാതിരുന്നതിനാൽ ബ്രോക്കർ കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ബാബു സാനിയെ വിവരമറിയിക്കുകയായിരുന്നു.
കറുകുറ്റി പഞ്ചായത്തിന്റെ 13–ാം വാർഡ് ആയ പള്ളിയങ്ങാടി, പ്രസിഡന്റ് പ്രതിനിധീകരിക്കുന്ന വാർഡാണ്. തുടർന്ന് അദ്ദേഹം ഈ വീട്ടിൽ എത്തിയെങ്കിലും വീട് അടച്ചിട്ട നിലയിലായിരുന്നു. സ്ഥലത്ത് ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു എന്ന് ബാബു സാനി പറഞ്ഞു.
രാവിലെ എട്ടരയോടെ സ്ഥലത്തെത്തിയ അങ്കമാലി പൊലീസിന്റെ പരിശോധനയിലാണു പിന്നിലെ വാതിലുകളിലൊന്നു തുറന്ന നിലയിലാണെന്നു കണ്ടെത്തിയത്. ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡുമടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. അന്വേഷണത്തിനു ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കു എന്ന് പൊലീസ് വ്യക്തമാക്കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
