ലക്നൗ: സ്വന്തം ജന്മദിനത്തിൽ ഹോട്ടൽ മുറിയിലെത്തിച്ച് 22കാരിയായ പെൺസുഹൃത്തിനെ ക്രൂരമായി ബലാത്സംഗം ചെയ്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ 23കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. ഗുഡ്ഗാവിലെ ഒരു ക്വിക്ക് കൊമേഴ്സ് കമ്പനിയിൽ ജോലിക്കാരിയായ പെൺകുട്ടി നാട്ടിലേക്ക് വരുന്ന വഴിയാണ് പ്രതി തടഞ്ഞുനിർത്തി ഫിറോസാബാദിലെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
പെൺകുട്ടിയെ ഹോട്ടൽ മുറിയിലെത്തിച്ച പ്രതി ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച ശേഷം പീഡനത്തിനിരയാക്കുകയായിരുന്നു.പിറ്റേന്ന് വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ യുവതി എതിർത്തു. പിന്നാലെയാണ് പ്രതി അതിക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. തലയ്ക്കേറ്റ ഗുരുതര പരുക്കും ആന്തരിക രക്തസ്രാവവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പ്രതിയിൽ നിന്ന് പെൺകുട്ടിയുടെ മൊബൈൽ ഫോണും ഉത്തേജക ഗുളികകളും പൊലീസ് കണ്ടെടുത്തു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
പ്രതിയും യുവതിയും പ്ലസ്ടു വരെ ഒരുമിച്ച് പഠിച്ചവരായിരുന്നു. കൊലപാതകം, ബലാത്സംഗം എന്നീ വകുപ്പുകൾക്ക് പുറമേ പട്ടികജാതി–പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കുറ്റകൃത്യത്തിന് സഹായിച്ച മറ്റൊരു 24കാരനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
