ബേപ്പൂരിലെ പരാജയത്തിനു കാരണം സ്ഥാനാര്‍ഥിത്വം; അന്‍വറിനെതിരെ മുല്ലപ്പള്ളിയും

News Desk
2 Min Read

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലത്തിലെ യു ഡി എഫ് പരാജയത്തിന് കാരണം സ്ഥാനാര്‍ഥിത്വമാണെന്ന വിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രനും.

ബേപ്പൂരില്‍ കോണി ചിഹ്നത്തിലോ കൈപ്പത്തി ചിഹ്നത്തിലോ മത്സരിച്ചിരുന്നെങ്കില്‍ ജയിക്കുമായിരുന്നുവെന്ന കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറിന്റെ പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മണ്ഡലത്തില്‍ യു ഡി എഫ് സാരഥിയായി ജനവിധി തേടിയ പി വി അന്‍വറിനെതിരെ തുറന്നടിച്ച് മുല്ലപ്പള്ളിയും രംഗത്തെത്തിയത്.

‘ബേപ്പൂരില്‍ പി വി അന്‍വര്‍ വേണ്ടിയിരുന്നില്ല. മണ്ഡലത്തില്‍ പരാജയപ്പെടുമെന്ന് താന്‍ ആദ്യമേ പറഞ്ഞിരുന്നു. മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നെങ്കില്‍ എല്‍ ഡി എഫ് സാരഥിയായ മുഹമ്മദ് റിയാസിനെ പരാജയപ്പെടുത്താന്‍ സാധിക്കുമായിരുന്നു.’-മുല്ലപ്പള്ളി പറഞ്ഞു.

പേരാമ്പ്രയില്‍ യുഡിഎഫ് എംഎല്‍എമാര്‍ക്ക് ഒരുക്കിയ സ്വീകരണ ചടങ്ങിലായിരുന്നു പ്രവീണ്‍ കുമാര്‍ ബേപ്പൂരിലെ സ്ഥാനാര്‍ത്ഥിത്വം പിഴച്ചെന്ന് പറഞ്ഞത്. ബേപ്പൂരില്‍ കോണി ചിഹ്നത്തിലോ കൈപ്പത്തി ചിഹ്നത്തിലോ മത്സരിച്ചിരുന്നുവെങ്കില്‍ ജില്ലയിലെ മുഴുവന്‍ സീറ്റും ജയിക്കാനാകുമായിരുന്നുവെന്നാണ് പ്രവീണ്‍ കുമാര്‍ പ്രസ്താവിച്ചിരുന്നത്. സ്ഥാനാര്‍ഥി നിര്‍ണയം പിഴച്ചില്ലായിരുന്നുവെങ്കില്‍ ജില്ലയില്‍ 13ല്‍ 13ഉം ജയിക്കുമായിരുന്നു എന്നുള്ള സത്യം ഇപ്പോള്‍ തിരിച്ചറിയുന്നതായും പ്രവീണ്‍ കുമാര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി അന്‍വര്‍ ഫേസ് ബുക്കില്‍ കുറിപ്പിട്ടു.

ചേര്‍ത്തുനിര്‍ത്തിയവര്‍ തന്നെ പിന്നില്‍ നിന്ന് കുത്തിയെന്നും ചതിച്ചെന്നുമായിരുന്നു അന്‍വര്‍ കുറിപ്പില്‍ വ്യക്തമാക്കിയത്. പാളയത്തിലെ ചതിയും, പിന്നില്‍ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു എന്നുള്ളത് സത്യം തന്നെയാണെന്നും എന്റെ നിശബ്ദമായ പിന്‍വാങ്ങലിന് കാരണവും അതാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. പ്രവീണ്‍ കുമാര്‍ ബേപ്പൂരിലെ തോല്‍വിയെ കുറിച്ച് പറഞ്ഞ വീഡിയോയും അദ്ദേഹം പങ്കുവെച്ചു. എന്നാല്‍, പിന്നീട്, വ്യക്തിപരമായി ആരെയും ഉദ്ദേശിച്ചായിരുന്നില്ല തന്റെ പരാമര്‍ശമെന്ന് പ്രവീണ്‍ കുമാര്‍ പറഞ്ഞു.

ചിഹ്നത്തിന്റെ വിഷയമാണ് പാര്‍ട്ടി പ്രവര്‍ത്തക യോഗത്തില്‍ ഉന്നയിച്ചത്. കോണിയോ, കൈപ്പത്തിയോ ചിഹ്നത്തില്‍ മത്സരിച്ചാല്‍ ആരായാലും ജയിക്കുമായിരുന്നു എന്നാണ് ഉദ്ദേശിച്ചതെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. പ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പ്രവര്‍ത്തക യോഗത്തില്‍ പറഞ്ഞത്. പാര്‍ട്ടി ചിഹ്നത്തില്‍ ആണെങ്കില്‍ പി വി അന്‍വര്‍ ആയിരുന്നുവെങ്കിലും ജയിക്കുമായിരുന്നു. അന്‍വറുമായി വ്യക്തിപരമായി ഒരു പ്രശ്നവും ഇല്ല. ഇപ്പോഴും നല്ല സൗഹൃദത്തിലാണ്. അന്‍വറിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും പ്രവീണ്‍ കുമാര്‍ വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!