അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയിൽ ഓൺലൈൻ നഗ്ന വിഡിയോ കോൾ റാക്കറ്റിനെ പിടികൂടി പൊലീസ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന റെയ്ഡിലാണ് പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള മനീഷ് പധിനാർ എന്ന പ്രധാന പ്രതി അറസ്റ്റിലായത്. മഞ്ചൽപൂരിലെ ഒരു ഫ്ലാറ്റിന്റെ മൂന്നാം നില കേന്ദ്രീകരിച്ചായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്.
‘സ്ട്രിപ്പ് ചാറ്റ്’ എന്ന സ്ട്രീമിങ് ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് പ്രതി തട്ടിപ്പ് ഏകോപിപ്പിച്ചിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളെയും പെൺകുട്ടികളെയും ഇയാൾ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് ഫ്ലാറ്റിൽ താമസിപ്പിച്ചിരുന്നു. ഇടപാടുകാർ ഈ ആപ്പിൽ ലോഗിൻ ചെയ്ത് 500 രൂപ മുതൽ 5,000 രൂപ വരെ നൽകി തങ്ങളുടെ അക്കൗണ്ടുകൾ ആദ്യം റീചാർജ് ചെയ്യണം.
പണത്തിനു പകരമായി ഇവർക്ക് ആപ്പിൽ ഉപയോഗിക്കാവുന്ന ഡിജിറ്റൽ കോയിനുകൾ (ടോക്കണുകൾ) ലഭിക്കും. ഉപഭോക്താക്കൾ റീചാർജ് ചെയ്ത ശേഷം കോൾ ചെയ്യുമ്പോൾ സ്ക്രീനിൽ സ്ത്രീകൾ പ്രത്യക്ഷപ്പെടുകയും അവരുടെ ആവശ്യാനുസരണം നഗ്നത പ്രദർശിപ്പിക്കുകയോ മറ്റ് ലൈംഗിക പ്രവൃത്തികളിൽ ഏർപ്പെടുകയോ ചെയ്യും. ഉപഭോക്താവ് ആപ്പിൽ ചെലവഴിക്കുന്ന സമയത്തിനനുസരിച്ച് അവരുടെ അക്കൗണ്ടിലെ കോയിനുകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കും.
ഇടപാടുകാരിൽ നിന്ന് ടോക്കണുകളുടെ രൂപത്തിൽ ലഭിക്കുന്ന പണം പിന്നീട് മനീഷ് പധിനാറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടും. ഇതിലൂടെ ലഭിക്കുന്ന വൻ വരുമാനം പ്രതിയും ഇതിൽ ഉൾപ്പെട്ട സ്ത്രീകളും കൃത്യമായി പകുതി വീതം വീതിച്ചെടുക്കുകയായിരുന്നു പതിവ്. നിയമവിരുദ്ധ ഓൺലൈൻ വ്യാപാരത്തിലൂടെ സമ്പാദിച്ച കള്ളപ്പണം ഉപയോഗിച്ച് പ്രതി വഡോദരയിൽ 11 ലക്ഷം രൂപ വിലമതിക്കുന്ന ആഡംബര ഫ്ലാറ്റ് വാങ്ങിയതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
പ്രതിയായ മനീഷ് മുൻപ് ഒരു കോൾ സെന്റർ നടത്തിയിരുന്ന വ്യക്തിയാണ്. അവിടെ ഒരുമിച്ച് ജോലി ചെയ്തിരുന്ന പരിചയം വച്ചാണ് ഇയാൾ സ്ത്രീകളെ ഈ റാക്കറ്റിലേക്ക് ആകർഷിച്ചത്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നും എയർഹോസ്റ്റസ് ആകാൻ പഠിക്കുന്ന ഒരു യുവതിയും ഓൺലൈൻ റാക്കറ്റിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇവരെ നിലവിൽ കസ്റ്റഡിയിലെടുത്ത് അതീവ രഹസ്യമായി ചോദ്യം ചെയ്തുവരികയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
