ചികിത്സയ്ക്ക് വേണം 16 കോടി രൂപ; മറ്റൊരു മഹാദൗത്യത്തിനായി നമ്മുക്ക് ഒന്നിക്കാം

News Desk
1 Min Read

അപൂര്‍വ്വ ജനിതകരോഗം ബാധിച്ച് ജീവിതത്തോട് പൊരുതുകയാണ് തൃശ്ശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശികളുടെ പത്ത് മാസം പ്രായമായ കുഞ്ഞ്. എല്‍റോയ്ക്ക് ജീവന്‍ നിലനിര്‍ത്താന്‍ 16 കോടി രൂപയുടെ ചികിത്സയാണ് ആവശ്യം. കുഞ്ഞിനെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റാന്‍ നമുക്ക് ഒരുമിക്കാം.

കുഞ്ഞ് എല്‍റോയ്‌യുടെ ചുണ്ടിലെ പുഞ്ചിരിക്കും കുസൃതികള്‍ക്കും വേണ്ടിയാണ് മാതാപിതാക്കള്‍ കാത്തിരിക്കുന്നത്. എല്‍റോയ് ജീവിതത്തിലേക്ക് കൊണ്ടുവന്ന സന്തോഷം ആശങ്കയിലേക്കും നിരാശയിലേക്കും വഴി മാറിയിട്ട് കുറച്ച്‌നാളേ ആയുള്ളൂ. മൂന്നാം മാസത്തില്‍ കാലിന്റെ ചലന ശേഷിയും ശബ്ദവും കുറഞ്ഞതോടെയാണ് മാതാപിതാക്കളായ ലിംസണും മിമിതയും കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. മാസം തികയാതെ പ്രസവിച്ചത് ആയതിനാല്‍ അതാകാം കാരണമെന്നായിരുന്നു ആദ്യനിഗമനം. ആദ്യ പരിശോധനയില്‍ രോഗം കണ്ടെത്താനായില്ല. പിന്നീട് കുഞ്ഞിന്റെ ചലനശേഷി വീണ്ടും കുറഞ്ഞുവന്നതോടെ നടത്തിയ പരിശോധനയിലാണ് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ടൈപ്പ് 1 എന്ന ഗുരുതര രോഗമാണെന്ന് തിരിച്ചറിഞ്ഞത്.

ഇപ്പോള്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സ നടത്തിവരികയാണ്. ഇതിനോടകം 12 ലക്ഷത്തിലധികം രൂപ വിവിധ ചികിത്സയ്ക്കായി ചെലവായി. കുഞ്ഞിന് ജീവിതത്തിലേക്ക് തിരിച്ചുവരണമെങ്കില്‍ 16 കോടി രൂപയുടെ ജീന്‍ തെറാപ്പിയാണ് ഏകമാര്‍ഗ്ഗം. സാധാരണക്കാരായ മാതാപിതാക്കള്‍ക്ക് ഈ വന്‍ തുക താങ്ങാവുന്നതിലും അപ്പുറമാണ് .

എസ്എംഎ ബാധിച്ച കുഞ്ഞുങ്ങളായ മിയക്കും ധ്രുവാനും വേണ്ടി കൈകോര്‍ത്ത ലോകമെമ്പാടുമുള്ള സുമനസ്സുകളിലാണ് ഇവരുടെയും പ്രതീക്ഷ. കുഞ്ഞ് എല്‍റോയ്‌യെയും ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ നമുക്ക് ഒരുമിക്കാം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article