എതിർപ്പുകളെ തള്ളി വിവാഹം; 24 കാരിയെ പിതാവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

News Desk
1 Min Read

ലഖ്നൗ: കുടുംബത്തിന്റെ എതിർപ്പുകളെ തള്ളി വിവാഹം കഴിച്ചതിന്റെ പേരിൽ 24 കാരിയായ മകളെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ആ​ഗ്രയിലാണ് ദാരുണ സംഭവം. അങ്കിത (24) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ അങ്കിതയുടെ പിതാവ് വിമൽ ശർമയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസിലെ ഉദ്യോഗസ്ഥനായ അമിത് പച്ചൗരിയെ നാല് മാസം മുൻപാണ് അങ്കിത വിവാഹം ചെയ്തത്. ഈ ബന്ധത്തിന് കുടുംബത്തിൽ നിന്നും കടുത്ത എതിർപ്പ് ഉണ്ടായിരുന്നു.

എന്നാൽ ഇവയെല്ലാം മറികടന്നാണ് അങ്കിത അമിത് പച്ചൗരിയെ വിവാഹം ചെയ്തത്. വിവാഹശേഷം ഭർത്താവ് അമിത് ജോലിസ്ഥലത്തേക്ക് മടങ്ങിയെങ്കിലും അങ്കിത സ്വന്തം വീട്ടിൽ തന്നെയാണ് താമസം തുടർന്നിരുന്നു. അതുകൊണ്ട് തന്നെ വിവാഹത്തെച്ചൊല്ലി വീട്ടിൽ തർക്കങ്ങളും പതിവായിരുന്നു.

തിങ്കളാഴ്ച രാത്രി തർക്കം രൂക്ഷമായതിനെ തുടർന്ന് വിമൽ ശർമ മകളെ മർദിക്കുകയും തുടർന്ന് ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഈ സമയം വിമൽ ശർമയുടെ ഭാര്യയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊലപാതകത്തിന് ശേഷം ഭാര്യയോടും മകനോടും വീട്ടിൽ നിന്ന് പുറത്തുപോകാൻ പ്രതി ആവശ്യപ്പെട്ടു. തുടർന്ന് മൃതദേഹത്തിന് സമീപം തന്നെ ഇരുന്നു.

വീട്ടിൽ നിന്ന് നിലവിളി ശബ്ദം കേട്ട അയൽവാസികൾ വാതിലിൽ മുട്ടിയെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന് വീട്ടിലെ ലൈറ്റുകൾ അണച്ചതോടെ സംശയം തോന്നിയ അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ശേഷം പൊലീസ് എത്തി വാതിൽ തകർത്ത് അകത്തുകടന്നപ്പോൾ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിൽ അങ്കിതയെ കണ്ടെത്തുകയായിരുന്നു. വായിൽ നിന്ന് രക്തം വാർന്ന നിലയിലായിരുന്ന പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മകൾ കുടുംബത്തിന് നാണക്കേടുണ്ടാക്കിയെന്നും ബന്ധത്തിൽ നിന്ന് പിന്മാറാൻ പലതവണ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തതിനാലാണ് കൊലപ്പെടുത്തിയതെന്ന് പിതാവ് വിമൽ ശർമ മൊഴി നൽകി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article