കൊച്ചി: പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്രസർക്കാരിനെതിരെ ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച നടന്മാരായ ടൊവിനോ തോമസിനേയും ജോജു ജോർജിനേയും വിമർശിച്ച് നടനും എൻഎഫ്‌ഡിസി ചെയർമാനുമായ ജി. കൃഷ്ണകുമാർ. വിദ്യാർഥി പ്രക്ഷോഭം സമാധാനപരമായിരുന്നു എന്ന് പറഞ്ഞ ടൊവിനോയ്‌ക്ക് മതാന്ധതയാണോ രാഷ്ട്രീയാന്ധതയാണോ എന്നാണ് കൃഷ്ണകുമാറിന്റെ ചോദ്യം.
“ടൊവിനോ തോമസ് എന്താണ് ഈ ആക്രമണങ്ങളെപ്പറ്റി പറഞ്ഞിരിക്കുന്നത്. എന്തെങ്കിലും വാഹനമോ പൊതുമുതലോ നശിപ്പിച്ചിട്ടുണ്ടോയെന്ന്? അദ്ദേഹത്തിന് എന്ത് അന്ധതയാണെന്ന് എനിക്കറിയില്ല. മതാന്ധതയാണോ, രാഷ്ട്രീയാന്ധതയാണോ? എന്തുകൊണ്ടാണ് അങ്ങനെ സംസാരിക്കുന്നത്. ഇതൊക്കെ നമ്മുടെ സഹോദരങ്ങളാണ്. പിന്നെ ജോജു. അദ്ദേഹം മഹാരാജാസ് കൊളേജിൽ സംസാരിക്കുന്നതിന്റെ വീഡിയോ കണ്ടു. അടിയന്താരാവസ്ഥയെപ്പറ്റിയാണ് സംസാരിക്കുന്നത്. അദ്ദേഹം കോൺഗ്രസുകാരനാണ്. ഇപ്പോൾ നടക്കുന്നത് അടുത്ത അടിയന്തരാവസ്ഥയാണെന്നാണ് അദ്ദേഹം പറയുന്നത്. അപ്പോൾ അടിയന്തരാവസ്ഥ നടന്നിട്ടുണ്ടെന്നും കൊഴപ്പമായിരുന്നുവെന്നുമാണ് അദ്ദേഹം പറയുന്നത്,” കൃഷ്ണകുമാർ പറഞ്ഞു. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ്സ് ഡയലോഗ്സ് അഭിമുഖത്തിലാണ് കൃഷ്ണകുമാർ ഈ കാര്യങ്ങൾ പറഞ്ഞത്.
ചോദ്യ പേപ്പർ ചോർച്ചയുടെ മാസ്റ്റേഴ്‌സായിരുന്നു കോൺഗ്രസുകാരെന്നും കൃഷ്ണകുമാർ പറഞ്ഞു. അന്ന് അധികാരത്തിൽ ഇരുന്നവരാരും രാജിവച്ചില്ല. പ്രതിഷേധിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും അതിന്റെ റൂട്ട് മാറുമ്പോഴാണ് പ്രശ്നമുണ്ടാകുന്നതെന്നും എൻഎഫ്‌ഡിസി ചെയർമാൻ കൂട്ടിച്ചേർത്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
