എറണാകുളം: പ്ലീഡർ നിയമനത്തിന് പിന്നാലെ കോൺഗ്രസിൽ ചേരിപ്പോര്. പ്ലീഡർ പോരിനിടെ കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റിനെ പാടേ അവഗണിച്ച് വി.ഡി. സതീശൻ. കൊച്ചിയിലെ ചടങ്ങിൽ മുന്നിൽ വന്ന് നിന്നിട്ടും അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ അവഗണന. മുഖ്യമന്ത്രിയെ നേരിൽ കാണാൻ ശ്രമിച്ചിട്ടും അനുമതി കിട്ടാത്തതോടെയാണ് അലോഷ്യസ് കാത്ത് നിന്നത്.
ഇതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി അലോഷ്യസ് സേവ്യറും രംഗത്ത് വന്നു. വി.ഡി. സതീശന് എതിരെ പൊട്ടിത്തെറിച്ച് അലോഷ്യസ് സേവ്യർ രംഗത്ത് എത്തി. പ്ലീഡർ നിയമനത്തിലെ പിശക് ചൂണ്ടിക്കാട്ടിയത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കുമെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കടുപ്പിച്ചു. സർക്കാർ അധികാരത്തിൽ വന്നത് കെഎസ്‌യു ചോരയും നീരും നൽകി ആണെന്നും അലോഷ്യസ് പറഞ്ഞു.
മുഖ്യമന്ത്രി തിരിച്ചു ചിരിക്കാത്തതിന് മറുപടിയില്ലെന്നും താൻ പഠിച്ച രാഷ്ട്രീയം സമ്മുന്നതരെ കാണുമ്പോൾ ചിരിക്കുകയാണെന്നും അലോഷ്യസ് പറഞ്ഞു. പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളുകയാണ് ഞാൻ പഠിച്ച രാഷ്ട്രീയം. മുഖ്യമന്ത്രിയെ കാണാൻ പറ്റാത്തത് തെറ്റായി കാണുന്നില്ല. ഇനിയും കാണാൻ ശ്രമിക്കും, എന്റെ കൂടി മുഖ്യമന്ത്രിയാണ്. ഗവൺമെന്റ് പ്ലീഡർ വിഷയത്തിൽ മുഖ്യമന്ത്രിയോട് ആശങ്കകൾ പറയുമെന്നും അലോഷ്യസ് പറഞ്ഞു. വിഷമം ഉണ്ട്, താനും മജ്ജയും മാംസവുമുള്ള മനുഷ്യനല്ലേ. സംഘടനാബോധത്തിൽ നിന്നുള്ള കാര്യങ്ങൾ ആണ് ചൂണ്ടിക്കാട്ടിയതെന്നും അലോഷ്യസ് പറഞ്ഞു.
കെഎസ്‌യുവിനും യൂത്ത് കോൺഗ്രസിനും അഭിപ്രായം പറയാൻ അവകാശമുണ്ട് പക്ഷേ അതിരുവിടാൻ പാടില്ല എന്നായിരുന്നു മന്ത്രി എ.പി. അനിൽകുമാറിൻറെ പ്രതികരണം. മാധ്യമങ്ങളുണ്ടാക്കുന്ന വിവാദങ്ങളല്ലാത്ത വേറെ വിഷയങ്ങൾ കോൺഗ്രസിൽ ഇല്ലെന്നായിരുന്നു എ.പി. അനിൽ കുമാർ പറഞ്ഞത്. മുഖ്യമന്ത്രിയും കെഎസ്‍യുവായുള്ള തർക്കം സംഘടനക്കുള്ളിലെ കാര്യമെന്ന് ആയിരുന്നു മന്ത്രി പി.സി. വിഷ്ണുനാഥിൻറെ പ്രതികരണം. പ്രശ്നങ്ങൾക്ക് രമ്യമായ പരിഹാരം ഉണ്ടാകും. നേതൃത്വവും മുഖ്യമന്ത്രിയും ഗൗരവമായി കണ്ട് പ്രശ്നം പരിഹരിക്കും എന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആവട്ടെ പ്രതികരിക്കാൻ കൂട്ടാക്കിയില്ല.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
