തെസ്സലോനികി: വിമാനത്തിന്റെ ജനൽപാളി തകർന്നുണ്ടായ അപകടത്തിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രികൻ. ഗ്രീസിലെ തെസ്സലോനികിയിൽനിന്ന് ജർമനിയിലെ മെമ്മിങ്ങനിലേക്ക് പറക്കുകയായിരുന്ന റയാൻഎയർ ബോയിങ് 737 വിമാനത്തിലാണ് സംഭവം നടന്നത്.
നോർത്ത് മാസിഡോണിയയ്ക്ക് മുകളിലൂടെ വിമാനം പറന്നുയർന്നപ്പോൾ എൻജിനിൽനിന്നുള്ള ഒരു ലോഹഭാഗം ഇളകി വിമാനത്തിന്റെ ജനൽ പാളിയിൽ വന്നിടിച്ചു. തുടർന്ന് ജനൽ തകരുകയായിരുന്നു. തുടർന്ന് മർദ വ്യതിയാനമുണ്ടാവുകയും ജനലിനടുത്തിരുന്ന 61-കാരനായ സെർബിയൻ സ്വദേശി ജനലിലൂടെ പകുതിയോളം പുറത്തേക്ക് തെറിക്കുകയുമായിരുന്നു. എന്നാൽ, സീറ്റ് ബെൽറ്റ് ധരിച്ചതും സമീപത്തുണ്ടായിരുന്ന യാത്രക്കാർ പിടിച്ചുവലിച്ച് അകത്തേക്ക് കയറ്റിയതും വലിയ ദുരന്തം ഒഴിവാകുന്നതിന് കാരണമായി.
അപകടത്തെ തുടർന്ന് വിമാനം തെസ്സലോനികിയിൽ ഇറക്കി. ഘർഷണം മൂലം ശരീരത്തിൽ പൊള്ളലേറ്റ യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ജർമനിയിൽ എത്തിച്ചതായി റയാൻഎയർ വക്താവ് വ്യക്തമാക്കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
