ലഖ്നോ: അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരങ്ങളില്‍ നിന്ന് കൊള്ളയടിച്ച പണം പ്രതികള്‍ ഓഹരി വിപണിയില്‍ വലിയ തോതില്‍ നിക്ഷേപം നടത്തിയതായി പ്രത്യേക അന്വേഷണ സംഘം. ഓഹരിക്ക് പുറമേ മറ്റ് നിക്ഷേപ മാര്‍ഗങ്ങളിലും പ്രതികള്‍ പണം ഇട്ടിട്ടുണ്ട്. പണം എത്രയും പെട്ടെന്ന് കയ്യില്‍ നിന്ന് മറച്ചുവെക്കാനും ലാഭമുണ്ടാക്കാനും ലക്ഷ്യമിട്ടാണ് പ്രതികള്‍ നിക്ഷേപം നടത്തിയതെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
പ്രതികളുടെ വീടുകളില്‍ പരിശോധന നടത്തിയ ഉത്തര്‍പ്രദേശ് പോലീസ് നിരവധി നിക്ഷേപരേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. സ്വന്തം അക്കൗണ്ടിലേക്ക് മാത്രമല്ല, പ്രതികളുടെ ബന്ധുക്കളുടെ അക്കൗണ്ടിലേക്കും പ്രതികള്‍ കൊള്ളയടിച്ച പണം മാറ്റിയിട്ടുണ്ടെന്ന് കണ്ടെത്തി. വരുമാനത്തില്‍ കവിഞ്ഞ തുകകള്‍ കണ്ടെത്തിയ 30 അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചു.
പ്രതികളില്‍ നിന്ന് വ്യാജ സംഭാവന രസീതികളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബ്രോക്കറേജ് അക്കൗണ്ടുകള്‍, ട്രേഡിങ് സ്റ്റേറ്റ്‌മെന്റുകള്‍, നിക്ഷേപത്തിനായി ഉപയോഗിച്ച മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ഡിജിറ്റല്‍ പേയ്‌മെന്റ് രേഖകള്‍ എന്നിവ പോലീസ് പരിശോധിച്ചു വരികയാണ്.
അയോധ്യ രാമക്ഷത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് യുപി സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ ക്ഷേത്ര ഭരണത്തിലെ സുരക്ഷാവീഴ്ചകളും അഴിമതിയും തുറന്നുകാട്ടുന്നുണ്ട്. എന്നാല്‍ ക്ഷേത്രത്തിന് കൃത്യമായി എത്ര തുക നഷ്ടപ്പെട്ടെന്ന് തിട്ടപ്പെടുത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
