പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വിലാപയാത്രയെ കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പരാമര്‍ശത്തില്‍ മറുപടിയുമായി ഇറാന്. ഖമനേയിയുടെ വിലാപയാത്രയില്‍ പങ്കെടുക്കുന്ന നേതാക്കളേയെല്ലാം ഒറ്റവെടിക്ക് ഇല്ലാതാക്കാന്‍ കഴിയും എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.
യുഎസിന് നാഗരികതയോ ചരിത്രമോ ഇല്ലെന്ന് ഇറാന് പ്രതികരിച്ചു. ഇറാന്റെ മുതിര്‍ന്ന നേതാക്കളും ആയത്തുള്ള അലി ഖമനേയിയുടെ മൂന്ന് ആണ്മക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. നിലവിലെ പരമോന്നത നേതാവും ഖമനേയിയുടെ മകനുമായ മുജ്തബ ഖമനേയി പങ്കെടുത്തിട്ടില്ല. സുരക്ഷാ കാരണങ്ങളാണ് മുജ്തബ ഖമനേയി പൊതു ചടങ്ങില്‍ പങ്കെടുക്കാത്തത് എന്നാണ് സൂചന. ഇറാന്-യുഎസ്-ഇസ്രയേല്‍ സംഘര്‍ഷം ആരംഭിച്ചതിനു ശേഷം ഇതുവരെ മുജ്തബ ഖമനേയി പൊതു പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.
ചടങ്ങില്‍ പങ്കെടുക്കുന്ന നേതാക്കളെയെല്ലാം ഒറ്റയിടക്ക് കൊല്ലാനുള്ള അവസരമുണ്ടെങ്കിലും യുഎസ് അത് ചെയ്യുന്നില്ലെന്നായിരുന്നു ട്രംപ് പറഞ്ഞത്. അങ്ങനെ ചെയ്താല്‍ യുഎസിന് ചര്‍ച്ച ചെയ്യാന്‍ ആരുമുണ്ടാകില്ലെന്നും ആക്സിയോസിന് നല്കിയ പ്രതികരണത്തില്‍ ട്രംപ് പറഞ്ഞിരുന്നു.
വിലാപയാത്രയില്‍ പതിനായിരക്കണക്കിന് ജനങ്ങളാണ് എത്തിയത്. വൈകാരികമായിട്ടായിരുന്നു ജനങ്ങളുടെ പ്രതികരണം. ഖമനേയിയെ ഇറാനിലെ ജനങ്ങള്‍ക്ക് വെറുപ്പാണെന്നാണ് താന്‍ കരുതിയത് എന്നായിരുന്നു ഇതിനെ കുറിച്ചുള്ള ട്രംപിന്റെ പ്രതികരണം. ജനങ്ങളുടേത് ചിലപ്പോള്‍ കള്ളക്കണ്ണീരാകാമെന്നും ട്രംപ് പരിഹസിച്ചിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
