ന്യൂഡൽഹി: അമിതവേഗതയും അശ്രദ്ധയും മൂലം രാജ്യത്തെ റോഡുകളിൽ ഓരോ മണിക്കൂറിലും ശരാശരി 20 പേർക്ക് ജീവൻ നഷ്ടമാകുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട് (Road Accidents). റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഏറ്റവും പുതിയ വിവരങ്ങളിലാണ് വേഗതയുടെയും അശ്രദ്ധയുടെയും മാരകമായ വില വ്യക്തമാക്കുന്ന ഈ കണക്കുകളുള്ളത്. ട്രാഫിക് നിയമലംഘനങ്ങളും അശ്രദ്ധമായ ഡ്രൈവിംഗും രാജ്യത്തുടനീളം വലിയ തോതിലുള്ള ജീവഹാനിക്കും അപകടങ്ങൾക്കും കാരണമാകുന്നുവെന്ന് റിപ്പോർട്ട് അടിവരയിടുന്നു.
2024ൽ ദേശീയ തലത്തിലെ കണക്കുകൾ അനുസരിച്ച് വർഷത്തിൽ 4.81 ലക്ഷം റോഡപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 1.73 ലക്ഷം പേർ മരിച്ചു. ഓരോ മാസത്തെയും കണക്കെടുത്താൽ 40,049 അപകടങ്ങളിൽ 14,408 പേർ മരിച്ചു. ദിവസം 1335 അപകടങ്ങളിൽ മരിച്ചത് 480 പേർ. ഇതനുസരിച്ച് ഒരു മണിക്കൂറിൽ 56 റോഡപകടങ്ങളിൽ 20 പേർ മരിക്കുന്നുവെന്നാണ് കണക്കുകൾ.
അമിതവേഗത, അപകടകരമായ രീതിയിലുള്ള ഓവർടേക്കിംഗ്, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവയാണ് ഭൂരിഭാഗം മാരകമായ അപകടങ്ങൾക്കും പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലുണ്ടാകുന്ന വീഴ്ചയും കൃത്യമായ റോഡ് അച്ചടക്കമില്ലായ്മയും അപകടങ്ങളുടെ തീവ്രത വർധിപ്പിക്കുന്നു.
ആഗോളതലത്തിൽ ഓരോ വർഷവും പത്ത് ലക്ഷത്തിലധികം ആളുകൾക്ക് അശ്രദ്ധ, അമിത വേഗത, ഗതാഗത നിയമലംഘനങ്ങൾ എന്നിവ കാരണം ജീവൻ നഷ്ടപ്പെടുന്നു. സമീപകാല സർക്കാർ റിപ്പോർട്ടുകളും ലോകാരോഗ്യ സംഘടനയുടെ (WHO) സ്ഥിതിവിവരക്കണക്കുകളും ഈ പ്രതിസന്ധിയുടെ തീവ്രത എടുത്തുകാണിക്കുന്നു.
ഡ്രൈവർമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയ അശ്രദ്ധകൾ പോലും വലിയ ദുരന്തങ്ങളിലേക്കാണ് വഴിമാറുന്നത്. കൃത്യമായ നിയമപാലനത്തിലൂടെയും ബോധവത്കരണത്തിലൂടെയും മാത്രമേ ഈ മാരകമായ അപകട നിരക്ക് കുറയ്ക്കാൻ സാധിക്കുകയുള്ളൂവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
