കമ്പോഡിയ മാട്രിമോണി സൈബർ തട്ടിപ്പ്‌ ; എറണാകുളം സ്വദേശിനിക്ക്‌ നഷ്ടമായത്‌ 6 കോടി

News Desk
1 Min Read

കൊച്ചി: വ്യാജ മാട്രിമോണിയൽ സൈറ്റിൽ രജിസ്‌റ്റർ ചെയ്‌ത എറണാകുളം സ്വദേശിനിക്ക്‌ നഷ്ടമായത്‌ ആറുകോടി രൂപ. കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ്‌ ഇവരുടെ പരാതിയിൽ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. കമ്പോഡിയ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ചൈനീസ്‌ സൈബർ തട്ടിപ്പ്‌ റാക്കറ്റാണ്‌ പണം തട്ടിയെടുത്തതെന്ന്‌ കണ്ടെത്തി.

ഇ‍ൗജിപ്‌ത്‌ സ്വദേശിയെ വിവാഹം കഴിച്ച്‌ യുവതി വിദേശത്തായിരുന്നു താമസം. ഭർത്താവ്‌ മരിച്ചതോടെ തിരികെ നാട്ടിലെത്തി. ഭർത്താവിന്റെ സ്വത്തുക്കൾ യുവതിയുടെ പേരിൽ എഴുതിവച്ചിരുന്നു. രണ്ടാം വിവാഹത്തിനായാണ്‌ യുവതി മാട്രിമോണിയൽ വെബ്‌സൈറ്റിൽ കയറി രജിസ്റ്റർ ചെയ്‌തത്‌.

വ്യാജ വെബ്‌സൈറ്റിൽ രജിസ്‌റ്റർ ചെയ്‌തതോടെ തട്ടിപ്പുകാരൻ യുവതിയുമായി ഗാഢസ‍ൗഹൃദത്തിലായി. തുടർന്ന്‌ പല പ്രശ്‌നങ്ങളിൽ അകപ്പെട്ടതായി പറഞ്ഞ്‌ തട്ടിപ്പുകാരൻ യുവതിയിൽനിന്ന്‌ പലപ്പോഴായി പണം വാങ്ങിയെടുക്കുകയായിരുന്നു. തട്ടിപ്പാണെന്ന്‌ മനസ്സിലായതോടെയാണ്‌ യുവതി പരാതി നൽകിയത്‌. പണം ആവശ്യപ്പെട്ട്‌ യുവതിക്ക്‌ ഇപ്പോഴും സന്ദേശങ്ങൾ വരുന്നതായി പൊലീസ്‌ പറഞ്ഞു.

മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട ഡോക്ടറിൽനിന്ന് 37 ലക്ഷം രൂപ തട്ടിയ കേസിൽ മുഖ്യപ്രതി പാലക്കാട്‌ സ്വദേശി അബ്ദുറഹ്മാൻ അടുത്തിടെ അറസ്‌റ്റിലായിരുന്നു. ‘ഓപ്പറേഷൻ കമ്പോഡിയ’ എന്ന പേരിൽ നടത്തിയ അന്വേഷണത്തിലാണ്‌ ഇയാൾ പിടിയിലായത്‌. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ കമ്പോഡിയയിലെ ചൈനീസ്‌ സൈബർ റാക്കറ്റാണ്‌ എറണാകുളം സ്വദേശിനിയുടെ പണം തട്ടിയെടുത്തതെന്ന്‌ കണ്ടെത്തി. സ്ത്രീകളുടെയും പുരുഷന്മാരുടെയും പേരിൽ ആയിരത്തിലധികം വ്യാജ മാട്രിമോണി പ്രൊഫൈലുകൾ ചൈനീസ്‌ സൈബർ റാക്കറ്റ്‌ സൃഷ്ടിച്ചതായും കണ്ടെത്തിയിരുന്നു.​ ​

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article