തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ കനത്ത മഴ. അതിശക്ത മഴയെ തുടർന്ന് വിവിധ ജില്ലകളിലായി നിരവധി ഉരുൾപൊട്ടലുകളുണ്ടായി. കോട്ടയത്തും ഇടുക്കിയിലുമുണ്ടായ ഉരുൾപൊട്ടലിൽ നാലുപേർ മരണപ്പെട്ടു. സംസ്ഥാനത്ത് നിരവധി നദികൾ കരകവിഞ്ഞൊഴുകുകയാണ്. പല ഭാഗങ്ങളിലും ഗതാഗതം സ്തംഭിക്കുകയും നിരവധി കവീടുകളും കടകളും വെള്ളത്തിനടിയിലാവുകയും ചെയ്തു.
കനത്തമഴയെ തുടർന്ന് വാഗമൺ കോലാഹലമേട്ടിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. പ്രഭാകരൻ നായർ (72) ആണ് മരിച്ചത്. വൈക്കം സ്വദേശിയായ ഇദ്ദേഹം ബന്ധുവീട്ടിൽ എത്തിയതായിരുന്നു. നാല് മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.
കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതി മരിച്ചു. അടൂർമല സ്വദേശി രവിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണാണ് സുമതി മരിച്ചത്.
കോട്ടയത്തുണ്ടായ ഉരുൾപൊട്ടലിലും രണ്ട് മരണം സ്ഥിരീകരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ വീട് ഇടിഞ്ഞു വീണ് മണക്കാട്ട് ജോണിയുടെ മകൻ ജോസഫിൻ (24) മരിച്ചു. ജോസഫിൻ ജോണിയെ മരണപ്പെട്ട നിലയിൽ മണ്ണിനടിയിൽ നിന്നാണ് കണ്ടെടുത്തത്. ജോണിയുടെ ഭാര്യ റെജീനയും മണ്ണിനടിൽപ്പെട്ട് മരിച്ചതായി സ്ഥിരീകരിച്ചു. പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്‌കൂളിലെ ജീവനക്കാരിയാണ് റെജീന.
കനത്ത മഴയെ തുടർന്ന് പല ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. അതിശക്തമായ മഴയിൽ നൂറോളം സ്ഥലങ്ങളിലെ റോഡുകളിൽ മണ്ണും മരങ്ങളും വീണതായും വെള്ളം ഇറങ്ങിത്തുടങ്ങിയതായും ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥന്‍ ശേഖർ കുര്യാക്കോസ് അറിയിച്ചു.
റവന്യൂ വകുപ്പുമന്ത്രി കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ജില്ലകളിലാണ് പ്രശ്നങ്ങളുള്ളതെന്നും അദ്ദേഹം പറഞ്ഞു. അപ്പർ കുട്ടനാടും ആലപ്പുഴയും ശ്രദ്ധിക്കണമെന്നും കാറ്റ് ഒരു ബുദ്ധിമുട്ടായി നിലനിൽക്കുന്നതായും ശേഖർ കുര്യാക്കോസ് പറഞ്ഞു. മരങ്ങൾ കടപുഴകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
